/indian-express-malayalam/media/media_files/uploads/2018/11/RBI.jpg)
ന്യൂഡൽഹി: സുപ്രീം കോടതി വിധിയോട് അനാദരവ് കാട്ടിയതിന് റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിന് കാരണം കാണിക്കൽ നോട്ടീസ്. കേന്ദ്ര വിവരാവകാശ കമ്മിഷനാണ് നോട്ടീസ് സമർപ്പിച്ചത്. രാജ്യത്ത് ഉയർന്ന തുക വായ്പയെടുത്ത് തിരിച്ചടക്കാത്തവരുടെ പട്ടിക സമർപ്പിക്കാത്ത സാഹചര്യത്തിലാണ് നടപടി.
കിട്ടാക്കടങ്ങളുമായി ബന്ധപ്പെട്ട് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ അയച്ച കത്ത് പരസ്യപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, ധനകാര്യ മന്ത്രാലയത്തിനും റിസർവ് ബാങ്കിനും അയച്ച കത്തിൽ കേന്ദ്ര വിവരാവകാശ കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്ത് 50 കോടിയിലധികം രൂപ വായ്പയെടുത്ത ശേഷം തിരിച്ചടക്കാത്ത ആളുകളുടെ പട്ടികയാണ് പരസ്യപ്പെടുത്തേണ്ടത്. വിവരങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിൽ പരമാവധി പിഴയടക്കേണ്ടി വരുമെന്നും കാരണം കാണിക്കൽ നോട്ടീസിൽ പറഞ്ഞിട്ടുണ്ട്.
അതേസമയം നരേന്ദ്ര മോദി സര്‍ക്കാരുമായുള്ള ഭിന്നത രൂക്ഷമായതോടെ റിസർവ്വ് ബാങ്ക് ഗവര്‍ണര്‍ പദവിയില്‍ നിന്ന് ഊര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നതായി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. റിസർവ് ബാങ്കിന് മുകളിൽ പ്രത്യേക അധികാരം ഉപയോഗിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ തുടര്‍ന്നാണ് ഊര്‍ജിത് പട്ടേൽ രാജിവയ്ക്കാൻ ഒരുങ്ങുന്നത്.
വന്‍കിട വായ്പകൾ വഴിയുളള തട്ടിപ്പുകൾ കൂടിയ സാഹചര്യത്തിൽ സാമ്പത്തിക അച്ചടക്ക നടപടികള്‍ റിസർവ് ബാങ്ക് ശക്തിപ്പെടുത്തിയിരുന്നു. ഇത് മയപ്പെടുത്താനാണ് കേന്ദ്രം നിർദ്ദേശിച്ചത്. വായ്പ തിരിച്ചടവ് മുടക്കിയവരുടെ പേര് വിവരങ്ങൾ പുറത്തുവിടുന്നതിന് തടസം നിൽക്കുന്നതും കേന്ദ്രസർക്കാരിന്റെ നിലപാടാണ് കാരണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.