കൊച്ചി: ബലാത്സംഗ പരാതി ഉന്നയിച്ച നടക്കെതിരെ ഹൈക്കോടതിയല്‍ ഉപഹര്‍ജി സമര്‍പ്പിച്ച് വിജയ് ബാബു. പുതിയ സിനിമയില്‍ മറ്റൊരു നടിയെ നായികയായി തീരുമാനിച്ചതോടെയാണ് യുവനടി തനിക്കെതിരെ പരാതി നല്‍കിയെതെന്ന് വിജയ് ബാബു ഹര്‍ജിയില്‍ ആരോപിക്കുന്നു. പരാതിക്കാരിക്കെതിരെ കൂടുതല്‍ തെളിവുകളും വിജയ് ബാബു സമര്‍പ്പിച്ചിട്ടുണ്ട്.
പരാതിക്കാരിയായ നടി അയച്ച വാട്ട്സ്ആപ്പ് ചാറ്റുകളും സന്ദേശങ്ങളും ചിത്രങ്ങളും ഉള്‍പ്പെടെയാണ് സമര്‍പ്പിച്ചിരിക്കുന്നത്. 2018 മുതൽ നടിയെ അറിയാമെന്നും അവർ പല തവണ തന്റെ പക്കൽ നിന്നും പണം കടം വാങ്ങിയിട്ടുണ്ടെന്നും വിജയ് ബാബു അവകാശപ്പെടുന്നു. ഏപ്രില്‍ 14 ന് തന്റെ സിനിമയിലെ പുതിയ നായികയോട് പരാതിക്കാരി കയര്‍ത്ത് സംസാരിച്ചെന്നും വിജയ് ബാബു പറയുന്നു.
വിജയ് ബാബു മേയ് 30 ന് വിദേശത്ത് നിന്ന് മടങ്ങിയെത്തുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മടക്ക ടിക്കറ്റെടുത്തെന്ന് കോടതിയെ അറിയിച്ച അഭിഭാഷകന്‍ യാത്രാ രേഖകളും ഹാജരാക്കി. വിജയ് ബാബു ജോര്‍ജിയയില്‍ നിന്ന് ദുബായിലേക്ക് മടങ്ങിയെത്തിയതായി പൊലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കഴിഞ്ഞ മാസം 22 നാണ് നടി വിജയ് ബാബുവിനെതിരെ പൊലീസിൽ പരാതി നൽകിയത്. സിനിമയിൽ കൂടുതൽ അവസരം വാഗ്‌ദാനം ചെയ്ത് കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ബലാത്സംഗം, ഗുരുതരമായി പരുക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
നടി പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് വിജയ് ദുബായിലേക്ക് കടന്നത്. ബാംഗ്ലൂര്‍ വഴിയാണ് വിദേശത്തേക്ക് കടന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഫെയ്സ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു ആരോപണം നിഷേധിക്കുകയും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. താനാണ് ഇരയെന്നും ആരോപണങ്ങൾ കള്ളമെന്ന് തെളിയിക്കാനുള്ള തെളിവുകൾ തന്റെ കൈയ്യിലുണ്ടെന്നും വിജയ് ബാബു അവകാശപ്പെട്ടു.
Also Read: തുടരന്വേഷണം സര്‍ക്കാര്‍ അട്ടിമറിച്ചെന്ന അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും