കൊച്ചി: ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു പരാതിക്കാരിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിജയ് ബാബുവിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പായിരുന്നു ഇത് സംഭവിച്ചത്. ഏപ്രില്‍ 19 നാണ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
പല കാര്യങ്ങളും മറച്ചുവച്ചാണ് പ്രതി ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ജാമ്യാപേക്ഷയിൽ എല്ലാ വിവരങ്ങളും പറഞ്ഞിട്ടില്ലെന്നും. പ്രതി എവിടെയാണുള്ളതെന്ന വിവരം പറഞ്ഞിട്ടില്ല. കേസ് രജിസ്റ്റർ ചെയ്തെന്നറിഞ്ഞ ശേഷമാണ് പ്രതി രാജ്യം വിട്ടതെന്നും അഡിഷണൽ ഡയരക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഗ്രേഷ്യസ് കുര്യാക്കോസ് കോടതിയില്‍ ബോധിപ്പിച്ചു.
നേരത്തെ പരാതി ഉന്നയിച്ച നടിക്കെതിരെ ഹൈക്കോടതിയല്‍ വിജയ് ബാബു ഉപഹര്‍ജി സമര്‍പ്പിച്ചിരുന്നു. പുതിയ സിനിമയില്‍ മറ്റൊരു നടിയെ നായികയായി തീരുമാനിച്ചതോടെയാണ് യുവനടി തനിക്കെതിരെ പരാതി നല്‍കിയെതെന്ന് വിജയ് ബാബു ഹര്‍ജിയില്‍ ആരോപിക്കുന്നു. പരാതിക്കാരിക്കെതിരെ കൂടുതല്‍ തെളിവുകളും വിജയ് ബാബു സമര്‍പ്പിച്ചിട്ടുണ്ട്.
പരാതിക്കാരിയായ നടി അയച്ച വാട്ട്സ്ആപ്പ് ചാറ്റുകളും സന്ദേശങ്ങളും ചിത്രങ്ങളും ഉള്‍പ്പെടെയാണ് സമര്‍പ്പിച്ചിരിക്കുന്നത്. 2018 മുതൽ നടിയെ അറിയാമെന്നും അവർ പല തവണ തന്റെ പക്കൽ നിന്നും പണം കടം വാങ്ങിയിട്ടുണ്ടെന്നും വിജയ് ബാബു അവകാശപ്പെടുന്നു. ഏപ്രില്‍ 14 ന് തന്റെ സിനിമയിലെ പുതിയ നായികയോട് പരാതിക്കാരി കയര്‍ത്ത് സംസാരിച്ചെന്നും വിജയ് ബാബു പറയുന്നു.
കഴിഞ്ഞ മാസം 22 നാണ് നടി വിജയ് ബാബുവിനെതിരെ പൊലീസിൽ പരാതി നൽകിയത്. സിനിമയിൽ കൂടുതൽ അവസരം വാഗ്ദാനം ചെയ്ത് കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ബലാത്സംഗം, ഗുരുതരമായി പരുക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
നടി പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് വിജയ് ദുബായിലേക്ക് കടന്നത്. ബാംഗ്ലൂര്‍ വഴിയാണ് വിദേശത്തേക്ക് കടന്നതെന്നാണ് പൊലീസ് നല്കുന്ന വിവരം. ഫെയ്സ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു ആരോപണം നിഷേധിക്കുകയും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
Also Read: സംസ്ഥാനത്ത് മഴ തുടരും; അഞ്ച് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം