/indian-express-malayalam/media/media_files/uploads/2017/12/delhi-rape.jpg)
കൊച്ചി: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഓർത്തഡോക്‌സ് സഭയിലെ നാലു വൈദികർക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു. വൈദികരായ എബ്രഹാം വര്‍ഗ്ഗീസ്, ജെയ്സ് കെ.ജോര്‍ജ്, ജോബ് മാത്യു, ജോണ്‍സണ്‍ മാത്യു എന്നിവരെ പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. പീഡനത്തിനിരയായ യുവതിയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
അഞ്ച് വൈദികര്‍ പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതി. എന്നാൽ യുവതിയുടെ മൊഴിയെടുത്തശേഷമാണ് നാലുപേരെ പ്രതിയാക്കി ക്രൈം ബ്രാഞ്ച് കേസെടുത്തത്. ഭര്‍ത്താവ് നല്‍കിയ പരാതിയിലെ അഞ്ചുപേരിൽ ഒരാളൊഴികെ ബാക്കിയുളളവർ പീഡിപ്പിച്ചുവെന്നാണ് യുവതി മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു വൈദികനെ ഒഴിവാക്കിയത്.
ഫാദര്‍ ജോബ് മാത്യുവാണ് കേസിലെ ഒന്നാം പ്രതി. 2009 ൽ ഫാദർ ജോബ് മാത്യുവിന് മുൻപാകെ യുവതി കുമ്പസാരം നടത്തിയിരുന്നു. ഈ കുമ്പസാരരഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി ക്രൈം ബ്രാഞ്ചിനു നൽകിയ മൊഴി. പിന്നീട് ഫാദർ ജോബ് മാത്യു ഈ വിവരം പ്രതികളായ മറ്റു വൈദികരുമായി പങ്കുവച്ചു. അവരും പിന്നീട് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
ആഡംബര ഹോട്ടലുകളിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് എസ്‌പി സാബു മാത്യുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് മൊഴിയെടുത്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.