/indian-express-malayalam/media/media_files/uploads/2022/04/rape-case-police-collected-more-evidences-against-vijay-babu-645502-FI.jpg)
Photo: Facebook/Vijay Babu
കൊച്ചി: ബലാത്സംഗക്കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു കീഴടങ്ങുമെന്നാണ് പ്രതീക്ഷയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി. എച്ച്. നാഗരാജു. "നിലവില്‍ വിജയ് ബാബും ദുബായിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 24 ന് ബാംഗ്ലൂര്‍ വഴിയാണ് ദുബായിലേക്ക് കടന്നത്. വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കീഴടങ്ങാതെ അയാള്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ല. സിസിടിവി ദൃശ്യങ്ങള്‍ക്കു പുറമെ ശാസ്ത്രീയ തെളിവുകളുമുണ്ട്," നാഗരാജു വ്യക്തമാക്കി.
കേസിൽ മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നേരത്തെ കേസില്‍ കൂടുതല്‍ തെളിവുകള്‍ പൊലീസ് ശേഖരിച്ചിരുന്നു. പരാതിക്കാരിയും വിജയ് ബാബുവും ഹോട്ടലുകളില്‍ എത്തിയതിന്റെ സിസിടി ദൃശ്യങ്ങളും ഹോട്ടല്‍ ജീവനക്കാരുടെ മൊഴിയും പൊലീസ് എടുത്തതായാണ് വിവരം. കേസില്‍ ഇതുവരെ എട്ട് സാക്ഷികളുടെ മൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 14 വരെയുള്ള തീയതികളില്‍ വിജയ് ബാബു തന്നെ അഞ്ചിടത്ത് കൊണ്ടുപൊയതായാണ് പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്നത്. ഇതനുസരിച്ച് പരാതിക്കാരിയുമായി അന്വേഷണസംഘം വിവിധ സ്ഥലങ്ങളില്‍ എത്തുകയും ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തതായി ഏഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം കൊച്ചി പൊലീസ് വിജയ് ബാബുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയാൽ ഉടൻ അറസ്റ്റ് ചെയ്യുന്നതിനായാണ് പൊലീസ് നീക്കം. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകി.
കേസിൽ പ്രാഥമിക അന്വേഷണ നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും പരാതി പ്രഥമദൃഷ്ട്യാ തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി. എച്ച് നാഗരാജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിദേശത്തു നിന്ന് മടങ്ങിയെത്തിയില്ലെങ്കിൽ മറ്റു നടപടികൾ സ്വീകരിക്കുമെന്നും നിലവിൽ ഇന്റർപോളിന്റെ സഹായം തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പൊലീസിൽ പരാതി നൽകിയത്. സിനിമയിൽ കൂടുതൽ അവസരം വാഗ്‌ദാനം ചെയ്ത് കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലും പാർപ്പിച്ച് വച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ബലാത്സംഗം, ഗുരുതരമായി പരുക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
നടി പരാതി നൽകിയതിന് പിന്നാലെ വിജയ് ബാബു വിദേശത്തേക്ക് കടന്നു എന്നാണ് വിവരം. എന്നാൽ, കഴിഞ്ഞ ദിവസം രാത്രി ഫെയ്സ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു ആരോപണം നിഷേധിക്കുകയും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. താനാണ് ഇരയെന്നും ആരോപണങ്ങൾ കള്ളമെന്ന് തെളിയിക്കാനുള്ള തെളിവുകൾ തന്റെ കൈയ്യിലുണ്ടെന്നും വിജയ് ബാബു അവകാശപ്പെട്ടു.
Also Read: Russia-Ukraine War News: യുഎന്‍ ജനറല്‍ സെക്രട്ടറിയുടെ സന്ദര്‍ശനത്തിനിടെ കീവില്‍ മിസൈല്‍ ആക്രമണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.