/indian-express-malayalam/media/media_files/uploads/2018/07/VS-Franco.jpg)
തിരുവനന്തപുരം: ജലന്ധർ ബിഷപ്പിനെതിരെ നീതിക്കായി കന്യാസ്ത്രീകൾ സമരരംഗത്തേയ്ക്ക് വരേണ്ടി വന്നത് ഗൗരവമുളള വിഷയമാണെന്ന് മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായ വി.എസ്.അച്യുതാനന്ദൻ അഭിപ്രായപ്പെട്ടു. സഭയുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകൾ സഭ തന്നെ അന്വേഷിക്കണമെന്ന ആവശ്യം നീതിന്യായ സംവിധാനത്തിന് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
പീഡന പരാതി ലഭിച്ചിട്ടും, ജലന്ധര്‍ ബിഷപ്പിനെതിരെ ആരുടെ ഭാഗത്തുനിന്നും പ്രത്യക്ഷത്തില്‍ നടപടിയുണ്ടാവാത്ത സാഹചര്യത്തില്‍ നീതിക്കു വേണ്ടി സഭയിലെ കന്യാസ്ത്രീകള്‍ക്ക് പരസ്യമായി പ്രക്ഷോഭ രംഗത്തിറങ്ങേണ്ടിവന്നത് അതീവ ഗൗരവത്തോടെ കാണണമെന്ന് വിഎസ് പറഞ്ഞു.
സഭാ അംഗങ്ങള്‍ക്കിടയിലുളള ക്രിമിനല്‍ സ്വഭാവമുള്ള കേസുകള്‍ സഭതന്നെ കൈകാര്യം ചെയ്യുന്ന രീതി നമ്മുടെ നീതിന്യായ സംവിധാനത്തിന് നിരക്കുന്നതല്ല. അതോടൊപ്പം, ഉന്നത സ്ഥാനത്തിരിക്കുന്ന, സ്വാധീനമുള്ള വ്യക്തിയാണ് കഴിഞ്ഞ രണ്ടര മാസമായി എല്ലാ അന്വേഷണ സംവിധാനങ്ങള്‍ക്കും മേലെ സ്വതന്ത്രനായി വിഹരിക്കുന്നത് എന്നതിനാല്‍ ഇരകള്‍ അനുഭവിക്കുന്നത് വലിയ സമ്മര്‍ദ്ദമാണ്.
നമ്മുടെ അന്വേഷണ സംവിധാനങ്ങളിലേക്കും ഈ സമ്മര്‍ദ്ദം ചെന്നെത്തുന്നു എന്ന ധാരണ പരക്കാനിടയാക്കുംവിധം പ്രതിയുടെ അറസ്റ്റും ചോദ്യം ചെയ്യലും അനന്തമായി നീണ്ടുപോവുകയാണ്.
ഇരകള്‍ക്ക് നീതി ലഭ്യമാക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും പൊലീസ് ഇനിയും കാലതാമസം വരുത്തിക്കൂടെന്നും വിഎസ് പറഞ്ഞു.
സിപിഎമ്മിന്റെ പാലക്കാട് ജില്ലാ സെക്രട്ടേറ്റിയറ്റ് അംഗവും എംഎൽഎയുമായ പി.കെ.ശശിക്കെതിരെ പീഡന പരാതിയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ശക്തമാകുമ്പോഴാണ് വിഎസ്സിന്റെ സഭയുമായി ബന്ധപ്പെട്ട പരാമർശം. സഭയുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകൾ സഭ തന്നെ അന്വേഷിക്കുമെന്ന് പറയുന്നത് നിയമവ്യവസ്ഥയക്ക് നിരക്കുന്നതല്ല എന്ന അഭിപ്രായം പാർട്ടിയെ വെട്ടിലാക്കും. ശശിക്കെതിരായ പരാതി പൊലീസ് ആണ് അന്വേഷിക്കേണ്ടതെന്നും പാർട്ടിയല്ലെന്നുമുളള അഭിപ്രായങ്ങൾ ഉയർന്നു വരുന്നതിനിടെയാണ് വിഎസ്സിന്റെ അഭിപ്രായം വരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.