തിരുവനന്തപുരം: ആട്ടുംതുപ്പും സഹിച്ച് സിപിഐ എത്രകാലം മുന്നോട്ടുപോകുമെന്നാണ് അറിയേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ സമരം ചെയ്യുന്നവരെയെല്ലാം തല്ലിച്ചതക്കുന്ന രീതിയിലേക്ക് കേരള പൊലീസിനെ മുഖ്യമന്ത്രി മാറ്റിയെന്നും ചെന്നിത്തല ആരോപിച്ചു.
സിപിഐയുടെ മാർച്ച് തടഞ്ഞു പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ എൽദോ എബ്രഹാം എംഎൽഎ ഉൾപ്പെടെ നിരവധി സിപിഐ നേതാക്കൾക്കു പരുക്കേറ്റതിന്റെ പശ്ചാത്തലത്തിലാണു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഭരണകക്ഷി എംഎൽഎയുടെ കൈ അടിച്ചൊടിക്കുന്നുവെന്നും ഭരണകക്ഷിയിലെ പാർട്ടിയിലെ സെക്രട്ടറിയുടെ തല അടിച്ച് പൊട്ടിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
സ്വന്തം എംഎൽഎയുടെ കൈ തല്ലിയൊടിച്ചിട്ടും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിക്കാത്തത് അപഹാസ്യമാണ്. കാനത്തിന്റെ സമീപനത്തെ കൗതുകത്തോടെയാണ് ജനങ്ങൾ കാണുന്നത്. ആട്ടും തുപ്പും സഹിച്ച് എത്രകാലം സിപിഐ മുന്നോട്ടു പോകുമെന്നാണ് അറിയേണ്ടതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
ഞാറയ്ക്കൽ സിഐയെ സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടു സിപിഐ നടത്തിയ മാർച്ചിൽ എംഎൽഎ അടക്കം ഏഴു പേർക്ക് പരുക്കേറ്റിരുന്നു. സംഭവത്തിൽ എറണാകുളം ജില്ലാ കലക്ടർ അന്വേഷണം ആരംഭിച്ചു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.