തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്നത് സംഘടിത ആക്രമണമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്നെ വ്യക്തിപരമായി അവഹേളിക്കാന്‍ സിപിഎം സൈബർ ഗുണ്ടകളെ ആസൂത്രിതമായി ഏര്പ്പാടാക്കുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
”ഇത് സംഘടിതമായ ശ്രമമാണ്. ഈ പ്രവണത ശരിയല്ല. മോദിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹം, പിണറായി വിജയനെ വിമര്‍ശിച്ചാല്‍ കേരളത്തോടുള്ള അവഹേളനം എന്ന നിലപാട് ജനാധിപത്യവിരുദ്ധമാണ്” ചെന്നിത്തല പറഞ്ഞു. തനിക്കെതിരെ നടക്കുന്നത് സംഘടിതമായ ആക്രമണമാണെന്നും ഇത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
Read More: കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവെന്ന് കേന്ദ്രം, പ്രതിദിനം ഒരു ലക്ഷം ടെസ്റ്റുകൾ നടത്താൻ നീക്കം
ആളുകളെ മോശക്കാരാക്കാനും വഷളാക്കാനും വേണ്ടിയുള്ള ബോധപൂര്‍വ്വമായ ശ്രമമാണിതെന്നും സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അപ്പോള്‍ തന്നെ നമ്മളെയെല്ലാം ബോധപൂര്‍വ്വം അവഹേളിക്കാന്‍ സൈബര്‍ ആക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സർക്കാരുമായി പ്രതിപക്ഷം ഏറ്റുമുട്ടലിനില്ല. തെറ്റുകൾ ചൂണ്ടിക്കാട്ടുക മാത്രമാണ്. കുറവുകള്‍ ചൂണ്ടിക്കാട്ടുന്നത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ വിമര്‍ശനം മറുപടി അര്‍ഹിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
എന്നാൽ ഇതിലൊന്നും തനിക്ക് പരാതിയില്ലെന്നും ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. മനോരമ ന്യൂസിനോടായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാര്യങ്ങളെ നിരന്തരം വിമർശിക്കുന്നത് ശരിയല്ലെന്നും പ്രതിപക്ഷം തങ്ങളുടെ കടമ മറക്കുകയാണെന്നും ആരോപിച്ചു കൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. നിരന്തരം സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത് ഒരു ദിനചര്യ ആക്കാതെ ഇത്തരം സാഹചര്യത്തില്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് നിന്ന് ക്രിയാത്മകമായി പ്രവര്‍ത്തിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു. എന്നാൽ കെ.സുരേന്ദ്രന്റെ വിമർശനം മറുപടി അർഹിക്കുന്നില്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.