തിരുവനന്തപുരം: സോളാർ ജുഡീഷൽ കമ്മിഷൻ റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയെന്ന ആരോപണവുമായി യുഡിഎഫ്. റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ച ശേഷം ഇതിൽ തിരുത്തൽ വരുത്തിയെന്നും ആഭ്യന്തര വകുപ്പിലെ ഉന്നതൻ ശിവരാജൻ കമ്മിഷനെ സന്ദർശിച്ചതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ആരോപിച്ചു. അവധാനതയില്ലാതെയാണ് മുഖ്യമന്ത്രി വിഷയം കൈകാര്യം ചെയ്തതെന്നും സഭാ ചട്ടം 303 പ്രകാരം നടത്തിയ ക്രമപ്രശ്നത്തിൽ ചെന്നിത്തല ഉന്നയിച്ചു.
മുഖ്യമന്ത്രിയുടെയും പൊളിറ്റിക്കൽ സെക്രട്ടറി പി.ജയരാജന്റെയും ടെലിഫോൺ സംഭാഷണങ്ങൾ പരിശോധിക്കാൻ തയ്യാറുണ്ടോ എന്ന് ചെന്നിത്തല വെല്ലുവിളിച്ചു. അന്വേഷണ റിപ്പോർട്ടും സ്വീകരിച്ച നടപടിയും സഭക്ക് മുമ്പിൽ വയ്ക്കുന്നതിന് മുമ്പാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തി ഇവ പുറത്തുവിട്ടതെന്ന് ചെന്നിത്തല ആരോപിച്ചു. ഇത് സഭാ ചട്ടങ്ങളുടെ ലംഘനമാണ്. കമ്മീഷൻ റിപ്പോർട്ട് കണ്ട ശേഷം ജസ്റ്റിസ് ശിവരാജന്റെ വിശ്വാസ്യതയെ കുറിച്ച് പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്നാണ് ഇതിനോടു മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. കമ്മിഷൻ യുഡിഎഫിന്റെ കുഞ്ഞാണെന്നും ഈ കുഞ്ഞിനെയാണ് യുഡിഎഫ് സംശയമുനയിൽ നിർത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതേസമയം, റിപ്പോർട്ടിനെ സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനം ചട്ടലംഘനമല്ലെന്നും സ്പീക്കർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത് നിയമോപദേശം അനുസരിച്ചുള്ള കാര്യങ്ങളാണെന്നും സ്പീക്കർ വ്യക്തമാക്കി.
Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ