/indian-express-malayalam/media/media_files/uploads/2021/04/Ramesh-Chennithala-and-KT-Jaleel.jpg)
തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ കുറ്റക്കാരനെന്ന ലോകായുക്ത ഉത്തരവിന്റെ പശ്ചാത്തലത്തിൽ ജലീലിനെ മന്ത്രിസഭയിൽനിന്ന് നീക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധാര്‍മ്മികത ലവലേശമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍ ലോകായുക്ത വിധിയുടെ വെളിച്ചത്തില്‍ മന്ത്രി കെ.ടി.ജലീലിന്റെ രാജി മുഖ്യമന്ത്രി എഴുതി വാങ്ങുകയോ മന്ത്രിസഭയില്‍ നിന്ന് ജലീലിനെ പുറത്താക്കുകയോ വേണമെന്ന് ചെന്നിത്തല ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
Read More: ബന്ധുനിയമനത്തില്‍ ജലീലിന് തിരിച്ചടി; മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് ലോകായുക്ത
"വോട്ടെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് ഒരു കെയര്‍ടേക്കര്‍ മന്ത്രിസഭയുടെ പദവിയേ പിണറായി സര്‍ക്കാരിനുള്ളൂ. ഈ മന്ത്രിസഭയെ പുറത്താക്കാന്‍ ജനങ്ങള്‍ വിധിയെഴുതിയിട്ടുണ്ട് എന്നതും ഉറപ്പാണ്. എങ്കിലും നിയമം നടപ്പാക്കപ്പെടുക തന്നെ വേണം," ചെന്നിത്തല പറഞ്ഞു.
"സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മന്ത്രി കെ.ടി.ജലീലിന് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്നാണ് ലോകായുക്ത വിധിച്ചിട്ടുള്ളത്. യുക്തമായ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. പക്ഷേ ഈ മുഖ്യമന്ത്രിയാണ് നിരന്തരം ഭരണഘടന ലംഘിക്കുകയും ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തുകയും ചെയ്ത മന്ത്രി കെ.ടി.ജലീലിനെ നിര്‍ലജ്ജം സംരക്ഷിച്ചിരുന്നത്. അതിനാൽ മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരവും കൂടിയാണ് ഈ വിധി," ചെന്നിത്തല പറഞ്ഞു.
Read More: മുഖ്യമന്തിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചെന്ന പരാതി: കേസ് റദ്ദാക്കണമെന്ന ഹർജികൾ വിധി പറയാൻ മാറ്റി
"അടുത്ത കാലത്തൊന്നും ലോകായുക്തയില്‍ നിന്ന് ഇത്തരമൊരു വിധി വന്നിട്ടില്ല. അത് നടപ്പാക്കേണ്ട ധാര്‍മ്മികവും നിയമപരവുമായ ബാദ്ധ്യത മുഖ്യമന്ത്രിക്കുണ്ട്. അത് നിറവേറ്റുന്നതാണ് സാമാന്യ മര്യാദ. അതിനാല്‍ അൽപമെങ്കിലും ധാര്‍മ്മികത മുഖ്യമന്ത്രിയില്‍ അവശേഷിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹം കെ.ടി.ജലീലിനെ ഉടനടി പുറത്താക്കണം," ചെന്നിത്തല പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.