തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണങ്ങളില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡോ.ബി ആര്‍ അംബേദ്ക്കറുടെ 65-ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് അംബേദ്ക്കറുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ആരോഗ്യമന്ത്രിയുടെ സന്ദര്‍ശന സമയത്ത് അട്ടപ്പാടി നോഡല്‍ ഓഫീസറെ മാറ്റിനിര്‍ത്തിയത് സ്വാര്‍ത്ഥ താല്‍പ്പര്യത്തിന് വേണ്ടിയാണ്. യുഡിഎഫ് സംഘം ശിശുമരണം നടന്ന ഊരുകളിലെത്തുന്നതിന് മുന്‍പ് ആരോഗ്യമന്ത്രിക്ക് സന്ദര്‍ശനം നടത്താനായിരുന്നു തിടുക്കം. അതിന് വേണ്ടി ബോധപൂര്‍വം അട്ടപ്പാടി നോഡല്‍ ഓഫീസറെ മാറ്റി.ഇത് തെറ്റായ നടപടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, അട്ടപ്പാടി സന്ദർശിച്ച ആരോഗ്യമന്ത്രി അവർക്കായി പദ്ധതികൾ ഒന്നും പ്രഖ്യാപിക്കാതിരുന്നത് പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞിരുന്നു. അവിടെ എന്താണ് സംഭവിക്കുന്നത് എന്ന് സർക്കാരിന് ധാരണയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അട്ടപ്പാടി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
അട്ടപ്പാടിയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംവിധാനമില്ല. നോഡൽ ഓഫീസറോ മോണിറ്ററിങ് കമ്മിറ്റിയോ ഇല്ല. ആരോഗ്യ മന്ത്രി വന്നു പോയിട്ടും മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
അട്ടപ്പാടിയിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ കർമ്മപദ്ധതി തയ്യാറാക്കിയെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ ഇന്ന് തിരുവനന്തപുരത്ത് പറഞ്ഞു. ആദിവാസി സമൂഹത്തെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും ഒരു മാസത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: കൊച്ചിയിൽ ഫൊട്ടോഷൂട്ടിന് എത്തിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ