പൂന്തുറ: ട്രോളർ നിർമാണ കരാറിൽ കെഎസ്ഐഎന്‍സി എംഡി എൻ.പ്രശാന്തിനെ സംരക്ഷിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി അറിയാതെ എംഡിക്ക് 3,000 കോടി രൂപയുടെ ട്രോളർ കരാർ ഒപ്പുവയ്ക്കാനാവില്ലെന്ന് ചെന്നിത്തല പറഞ്ഞു. പ്രശാന്തുമായി താൻ സംസാരിച്ചിട്ട് വർഷങ്ങളായെന്നും ചെന്നിത്തല പറഞ്ഞു.
“പ്രശാന്തുമായി ഞാൻ സംസാരിച്ചിട്ടില്ല. അയാൾ എന്നോടും സംസാരിച്ചിട്ടില്ല. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടല്ലാതെ അയാൾക്ക് എങ്ങനെ ഒപ്പിടാൻ കഴിയും?,” പ്രതിപക്ഷ നേതാവ് ചോദിച്ചു. കെഎസ്ഐഎന്‍സി എംഡി ചെന്നിത്തലയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയായിരുന്നെന്നും കരാറുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പരക്കെ ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.
ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദ ധാരണപത്രം റദ്ദാക്കാന്‍ മുഖ്യമന്ത്രി നേരത്തെ നിർദേശം നൽകിയിരുന്നു. ഇഎംസിസിയുമായുള്ള ധാരണപത്രം റദ്ദാക്കാനും കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താനുമാണ് സംസ്ഥാന സർക്കാർ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
Read Also: നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കിയില്ല
ഇഎംസിസി കമ്പനി അധികൃതർ രണ്ടുവട്ടം മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രധാന ആരോപണം. ഇഎംസിസിയുടെ സിഇഒ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഡിപിആർ തയ്യാറാക്കി നൽകിയത്. 2,950 കോടി രൂപയുടെ ധാരണാപത്രം ഉണ്ടായതായി അറിയാത്ത മുഖ്യമന്ത്രി ആ കസേരയിൽ ഇരിക്കാൻ യോഗ്യനല്ലെന്നും ചെന്നിത്തല പരിഹസിച്ചു.