തിരുവനന്തപുരം: പെരുമ്പാവൂരില്‍ പെണ്‍കുട്ടിയെ പട്ടാപ്പകല്‍ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം മനുഷ്യമനഃസ്സാക്ഷിയെ നടുക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
പെരുമ്പാവൂരില്‍ തന്നെ ജിഷ എന്ന പെണ്‍കുട്ടി മുമ്പ് ക്രൂരമായി കൊല ചെയ്യപ്പെട്ടപ്പോള്‍ എല്ലാ സാമാന്യ മര്യാദയും കാറ്റില്‍പ്പറത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും തിരഞ്ഞെടുപ്പില്‍ വോട്ട് തട്ടുന്നതിന് ആ കൊലപാതകം ദുരുപയോഗപ്പെടുത്തുകയും ചെയ്തവരാണ് ഇപ്പോള്‍ അധികാരത്തിലിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഇനിയൊരു സ്ത്രീയ്ക്കും തലയണയ്ക്കടിയില്‍ വെട്ടു കത്തി വച്ച് കിടക്കേണ്ട സാഹചര്യമുണ്ടാവില്ല എന്നാണ് തിരഞ്ഞെടുപ്പിന് പിണറായി പ്രസംഗിച്ചു നടന്നത്. അതേ പിണറായി മുഖ്യമന്ത്രിയായിരിക്കെയാണ് അതേ പെരുമ്പാവൂരില്‍ പട്ടാപ്പകല്‍ ഹീനമായ മറ്റൊരു കൊലപാതകം നടക്കുന്നത്. പിണറായിക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
സ്ത്രീസുരക്ഷയുടെ പേര് പറഞ്ഞ് അധികാരത്തിലേറിയ പിണറായി സര്‍ക്കാരിന് സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ അൽപവും കഴിഞ്ഞിട്ടില്ലെന്നും സംസ്ഥാനത്തൊട്ടാകെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം പല മടങ്ങാണ് വര്‍ദ്ധിച്ചതെന്നും പറഞ്ഞ ചെന്നിത്തല കാസര്‍കോട് രാത്രിയില്‍ മോഷ്ടാക്കള്‍ വീട്ടില്‍ കയറി റിട്ടയേര്‍ഡ് അദ്ധ്യാപികയെ കൊലപ്പെടുത്തിയത് അടുത്ത കാലത്താണെന്നും ചൂണ്ടിക്കാണിച്ചു.
കൊച്ചിയിൽ മോഷ്ടാക്കള്‍ രാത്രിയില്‍ വീടുകള്‍ അതിക്രമിച്ചു കയറി അക്രമം നടത്തിയതിന്റെ പരമ്പര തന്നെ ഉണ്ടായി. സംസ്ഥാനത്ത് സത്രീകള്ക്കെന്നല്ല ആര്‍ക്കും സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണ് വന്നിരിക്കുന്നത്. വീടുകള്‍പോലും സുരക്ഷിതമല്ലെന്ന് വന്നിരിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ ഡാറ്റാ ബാങ്ക് ഉണ്ടാക്കി അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതല്ലാതെ ഒന്നും നടന്നിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.