തിരുവനന്തപുരം: മന്ത്രി ശശീന്ദ്രൻ പീഡന കേസിൽ ഇടപെട്ടതിൽ തെറ്റില്ലെന്ന നിയമ ഉപദേശം സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്റെ നിഘണ്ടുവിൽ മാത്രമേ ഇത്തരത്തിലുള്ള വിചിത്ര വാദം ഉണ്ടാകുകയുള്ളൂ. സ്ത്രീപീഡനത്തെ ഒതുക്കി തീർക്കുന്നത് സ്ത്രീപീഡനത്തെ സഹായിക്കുന്നതിന് തുല്യമാണെന്ന് ചെന്നിത്തല പറഞ്ഞു.
പിണറായിയുടെ നിഘണ്ടുവിൽ സ്ത്രീ പീഡനത്തെ ഒതുക്കാൻ ശ്രമിച്ച ആളിനെ കുറ്റവിമുക്തനാക്കുന്ന നടപടിയാണ് കാണുന്നത്. ഇത് അംഗീകരിക്കാനാകില്ല. കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമങ്ങൾ വർധിച്ചു വരികയാണ്. കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിന് പകരം അതിനെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് മന്ത്രിയുടെ കേസ് ഒതുക്കിയത് വഴി വ്യക്തമാകുന്നത്. ജനങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ ഇതിനെ കാണാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഓണകിറ്റ് വിതരണത്തിൽ സർക്കാരിന് പിഴവ് സംഭവിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 25 ശതമാനം പേർക്ക് മാത്രമേ കിറ്റ് ലഭിച്ചിട്ടുള്ളൂവെന്ന് നിയമസഭയിൽ താൻ സബ്മിഷനിലൂടെ പറഞ്ഞിരുന്നു. അന്ന് ഭക്ഷ്യമന്ത്രി എല്ലാവർക്കും ഓണത്തിന് മുൻപ് കിറ്റ് എത്തിക്കുമെന്നാണ് പറഞ്ഞത്. എന്നാൽ ആ വാഗ്ദാനം നടപ്പാക്കിയില്ല. സാമ്പത്തിക ഞെരുക്കത്തിൽപ്പെട്ടവർ കിറ്റ് പ്രതീക്ഷിച്ചിട്ടുണ്ടാകും. സമയത്തിന് കിറ്റ് വിതരണം ചെയ്യാൻ കഴിയാത്തതിലൂടെ ഗുരുതരമായ പിഴവാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് സംഭവിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലക്ഷക്കണക്കിന് ആളുകൾക്കാണ് ഇനിയും കിറ്റ് എത്താനുള്ളത്. എത്രയും വേഗം അടിയന്തരമായി കിറ്റ് എല്ലാവരിലും എത്തിക്കാൻ സർക്കാർ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Read More: ഐഎസ് ബന്ധം: കണ്ണൂരില്‍ അറസ്റ്റിലായ യുവതികളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു