/indian-express-malayalam/media/media_files/uploads/2020/08/Ramesh-Chennithala.jpg)
തിരുവനന്തപുരം: ഡിവൈഎഫ്‌ഐക്കാർക്ക് മാത്രമേ പീഡിപ്പിക്കാവൂയെന്ന് എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോയെന്ന വിവാദ പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ് കുമാർ കോൺഗ്രസ് അനുകൂല എൻജിഒ അസോസിയേഷൻ നേതാവല്ലേയെന്ന ചോദ്യത്തിനായിരുന്നു ചെന്നിത്തലയുടെ വിവാദ മറുപടി.
പ്രദീപ് കുമാര്‍ കോണ്‍ഗ്രസുകാരനാണെന്ന് കളളത്തരം പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും താന്‍ അന്വേഷിച്ചപ്പോള്‍ എന്‍ജിഒ യൂണിയനില്‍ പെട്ട ആളാണെന്നാണെന്ന വിവരമാണ് ലഭിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
ചെന്നിത്തലയുടെ പ്രസ്താവനയ്ക്കെതിര വൻ പ്രതിഷേധമാണുയർന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ആവശ്യപ്പെട്ടു. സ്ത്രീകളെ അപമാനിക്കുന്ന ഒരു കുറ്റവാളിക്കും ആരോഗ്യ വകുപ്പില്‍ സ്ഥാനമുണ്ടാകില്ലെന്നും മന്ത്രി ഫെയ്‌സ് ബുക്കിൽ കുറിച്ചു.ചെന്നിത്തല മാപ്പുപറയണമെന്നാവശ്യപ്പെട്ട് വിവിധ വനിതാ സംഘടനകളും രംഗത്തെത്തിയിരുന്നു.
ഇതിനു പിന്നാലെ വിശദീകരണവുമായി ചെന്നിത്തല രംഗത്തെത്തി. തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്ന് അദ്ദേഹം വിശദീകരണത്തിൽ പറഞ്ഞു.
'' പത്രസമ്മേളനത്തിലെ ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത്, വളച്ചൊടിച്ച് തന്നെ പരിഹസിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുകയാണ്. ഡിവൈഎഫ്ഐക്കാര്‍ മാത്രമല്ല, ഭരണപക്ഷ സര്‍വീസ് സംഘടനയായ എന്‍.ജി.ഒ യൂണിയന്‍കാരും പീഡിപ്പിക്കുന്നുണ്ടെന്ന അര്‍ത്ഥത്തിലാണ് ഞാന്‍ പറഞ്ഞത്. എന്റെ മറുപടിയിലെ അടുത്ത വാചകങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. സ്ത്രീകള്‍ക്കെതിരെ ഒരു തരത്തിലുമുള്ള പീഡനവും പാടില്ലെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്,'' ചെന്നിത്തല പറഞ്ഞു.
ചെന്നിത്തല മാപ്പുപറയണം എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ കാമ്പെയിനും നടന്നിരുന്നു. പീഡനത്തെ നിസാരവത്‌കരിക്കുന്ന തരത്തിലുള്ള പ്രസ്‌താവനയാണ് ഉത്തരവാദിത്തപ്പെട്ട ചുമതല വഹിക്കുന്ന രാഷ്‌ട്രീയ നേതാവ് നടത്തിയതെന്ന് ആരോപണമാണ് സാമൂഹ്യമാധ്യമങ്ങളിൽ ഉയർന്നത്.
വിവാദപരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പുപറയണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉള്‍പ്പടെയുളളവര്‍ രംഗത്തെത്തിയിരുന്നു. 'സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണം. എന്നായിരുന്നു ആരോഗ്യമന്ത്രി പെയ്‌സ്ബുക്കില്‍ കുറിച്ചത്.
Also Read: ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാൻ സർക്കാർ ആവശ്യപ്പെടും; പ്രതിപക്ഷത്തിന്റെ പിന്തുണ തേടി മുഖ്യമന്ത്രി
അതേസമയം മുന്നണിവിടാനൊരുങ്ങുന്ന ജോസ് കെ മാണി പക്ഷത്തിനെതിരെയും ചെന്നിത്തല പത്രസമ്മേളനത്തിൽ രൂക്ഷ വിമർശനം ഉയർത്തി. ജോസ് പക്ഷം വിശ്വാസവഞ്ചന കാണിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെ.എം മാണിയുടെ ആത്മാവ് ഇത് ക്ഷമിക്കില്ല. മുന്നണിവിട്ട് നിലപാട് സ്വീകരിക്കുന്നവര്‍ക്ക് ജനം ശിക്ഷ നല്‍കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Also Read: തട്ടിപ്പ് കേസ്: എം.സി.കമറുദ്ദീൻ എംഎൽഎയുടെ വീട്ടിൽ റെയ്‌ഡ്
മുന്നണിവിടാന്‍ തീരുമാനിച്ചാല്‍ ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവയ്ക്കണം. മുന്നണിവിടുന്ന എം.എല്‍.എമാരും രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല. യുഡിഎഫ് യോഗങ്ങളില്‍ വിളിക്കില്ല, ഇനി ചര്‍ച്ചയുമില്ല, പുറത്താക്കിയിട്ടുമില്ല.യുഡിഎഫിനൊപ്പം നില്‍ക്കുന്നവര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്നും ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.