scorecardresearch

കാറില്‍ വച്ച് തന്നെ മരിച്ചെന്ന് ഉറപ്പിച്ചു; രാഖിയുടെ മൃതദേഹം പണിതീരാത്ത വീട്ടിലേക്ക് കൊണ്ടുപോയി

പണി നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ പരിസരത്ത് തന്നെയാണ് പിന്നീട് രാഖിയുടെ മൃതദേഹം കുഴിച്ചിട്ടത്

പണി നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ പരിസരത്ത് തന്നെയാണ് പിന്നീട് രാഖിയുടെ മൃതദേഹം കുഴിച്ചിട്ടത്

author-image
Nelvin Wilson
അപ്‌ഡേറ്റ് ചെയ്‌തു
New Update
കാറില്‍ വച്ച് തന്നെ മരിച്ചെന്ന് ഉറപ്പിച്ചു; രാഖിയുടെ മൃതദേഹം പണിതീരാത്ത വീട്ടിലേക്ക് കൊണ്ടുപോയി

തിരുവനന്തപുരം: അമ്പൂരിലെ കൊലപാതകത്തില്‍ മുഖ്യപ്രതി അഖിലിന്റെ സഹോദരന്‍ രാഹുൽ പിടിയില്‍. രാഖിയെ കൊലപ്പെടുത്താന്‍ അഖിലിന് സഹായങ്ങള്‍ ചെയ്തു കൊടുത്ത രാഹുൽ കേസില്‍ രണ്ടാം പ്രതിയാണ്. മൂന്നാം പ്രതിയും അഖിലിന്റെ സുഹൃത്തുമായ ആദര്‍ശിനെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. കൊല നടത്തിയത് എങ്ങനെയാണെന്ന് രാഹുൽ പൊലീസിന് മൊഴി നല്‍കി. ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. രാഹുലിനെ ചോദ്യം ചെയ്ത ശേഷം പൂവാര്‍ സിഐ രാജീവ് കൊലപാതകത്തെ കുറിച്ച് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത് ഇങ്ങനെ:

Advertisment

സിനിമയെ വെല്ലുന്ന രീതിയിലാണ് മൂവരും ചേര്‍ന്ന് കൊല നടത്തിയത്. അഖിലിനെ കാണാന്‍ ആയാണ് രാഖിമോള്‍ നെയ്യാറ്റിന്‍കരയില്‍ ബസിറങ്ങിയത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് അഖില്‍ രാഖിയെ കൂട്ടി കാറില്‍ യാത്ര തുടര്‍ന്നു. പാതിവഴിയില്‍ വച്ചാണ് രാഹുലും ആദര്‍ശും കാറില്‍ കയറുന്നത്. യാത്രാ മധ്യേ തന്റെ വിവാഹം മുടക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് പിന്‍തിരിയണമെന്ന് അഖില്‍ രാഖിയോട് കുറേ ആവശ്യപ്പെട്ടു. ഈ സമയത്ത് അഖിലാണ് കാര്‍ ഓടിച്ചിരുന്നത്. എന്നാല്‍, രാഖി ഒരു തരത്തിലും വഴങ്ങിയില്ല. അഖിലുമായുള്ള ബന്ധം തുടര്‍ന്നുകൊണ്ടുപോകണമെന്നായിരുന്നു രാഖിയുടെ ആവശ്യം. അഖില്‍ മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നത് രാഖിക്ക് അംഗീകരിക്കാന്‍ സാധിച്ചില്ല. രാഖി ഒരു തരത്തിലും വഴങ്ങാതെ വന്നതോടെ കൊലപാതകത്തിലേക്ക് നീങ്ങുകയായിരുന്നു.

publive-image രണ്ടാം പ്രതി രാഹുൽ പൊലീസ് സ്റ്റേഷനിൽ

Read Also: അമ്പൂരി കൊലപാതകം: ഒന്നാം പ്രതി കാണാമറയത്ത്, സഹോദരൻ പിടിയിൽ

അമ്പൂരിയില്‍ നിന്ന് അല്‍പ്പം നീങ്ങി തട്ടാമുക്ക് എന്ന സ്ഥലത്ത് അഖിലിന്റെ പുതിയ വീടിന്റെ നിര്‍മാണം നടക്കുന്നുണ്ട്. രാഖി വഴങ്ങാതെ വന്നതോടെ രാഖിയെയും കൊണ്ട് കാര്‍ പട്ടാമുക്കിലെ പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടിന്റെ ഭാഗത്തേക്ക് പോയി. രാത്രി ഏഴിനും എട്ടിനും ഇടയിലാണ് ഇത്. സന്ധ്യാസമയം ആയതിനാല്‍ സ്ഥലത്ത് അധികം ആളുകള്‍ ഉണ്ടായിരുന്നില്ല. പണി നടക്കുന്ന വീടിന്റെ എതിര്‍വശത്ത് മറ്റൊരു വീടുണ്ടെങ്കിലും മറ്റാരും കാര്‍ ശ്രദ്ധിച്ചില്ല. പണി നടന്നുകൊണ്ടിരിക്കുന്ന വീടിന് മുന്നില്‍ കാര്‍ നിര്‍ത്തിയ ശേഷം ഡ്രൈവര്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് അഖില്‍ പിന്നിലെ സീറ്റിലേക്ക് ഇരുന്നു. കാറിനുള്ളില്‍ വച്ച് തന്നെ രാഖിയുടെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു അഖില്‍. ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ കാറിന്റെ ആക്‌സിലേറ്റര്‍ കൂട്ടി.

amboori murder case, ie malayalam കൊല്ലപ്പെട്ട രാഖിയും ഒന്നാം പ്രതി അഖിലും

കാറിനകത്ത് വച്ച് തന്നെ രാഖി മരിച്ചു. അതിനു ശേഷം മൃതദേഹവും കൊണ്ട് മൂവരും പണി നടന്നുകൊണ്ടിരിക്കുന്ന അഖിലിന്റെ വീടിനുള്ളിലേക്ക് കയറി. വീട്ടില്‍ വച്ച് മരണം ഉറപ്പിക്കാന്‍ അഖിലിന്റെ സഹോദരനും കേസിലെ രണ്ടാം പ്രതിയുമായ രാഹുല്‍ രാഖിയുടെ കഴുത്തില്‍ വീണ്ടും പ്ലാസ്റ്റിക് കയറുകൊണ്ട് മുറുക്കി. മരിച്ചു എന്ന് ഉറപ്പിക്കാനാണ് ഇത് ചെയ്തതെന്ന് രാഹുല്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു. വീടിനുള്ളില്‍ വച്ചാണ് രാഖിയുടെ വസ്ത്രങ്ങള്‍ മാറ്റിയത്. ശരീരം വേഗം അഴുകുന്നതിനും വസ്ത്ര ഭാഗങ്ങള്‍ പുറത്ത് കാണാതിരിക്കാനും വേണ്ടിയാണ് രാഖിയുടെ വസ്ത്രം പൂര്‍ണമായും മാറ്റിയത്. അതിനു ശേഷം ശരീരത്തില്‍ ഉപ്പ് വിതറുകയും ചെയ്തു. പണി നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ പരിസരത്ത് തന്നെയാണ് പിന്നീട് രാഖിയുടെ മൃതദേഹം കുഴിച്ചിട്ടത്. രാഖിയുടെ വസ്ത്രങ്ങളും മൊബൈല്‍ ഫോണും പലയിടത്തായി പിന്നീട് ഉപേക്ഷിക്കുകയായിരുന്നു എന്നും പൊലീസ് പറയുന്നു.

Advertisment

തമിഴ്നാട്ടിലെ തൃപരപ്പിലുള്ള സുഹൃത്തിന്റെ വാഹനമാണ് അഖില്‍ കൃത്യത്തിനായി ഉപയോഗിച്ചത്. ഇടയ്ക്കിടെ സുഹൃത്തിന്റെ വാഹനം അഖില്‍ വാങ്ങാറുണ്ട്. ആവശ്യം കഴിഞ്ഞ് തിരിച്ചുനല്‍കുകയാണ് പതിവ്. ഇത്തവണയും അങ്ങനെ തൃപരപ്പില്‍ പോയി കാര്‍ എടുത്തു. എന്നാല്‍, കാര്‍ ഉടമയായ സുഹൃത്തിന് ഇക്കാര്യങ്ങളൊന്നും അറിയില്ലായിരുന്നു. രാഖിയെ കൊലപ്പെടുത്തിയ ശേഷം പതിവുപോലെ കാര്‍ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു. ഈ കാര്‍ പൊലീസ് പിന്നീട് തൃപരപ്പിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുക്കുകയും രാഹുലിനെ അവിടെ കൊണ്ടുപോയി മൊഴിയെടുക്കുകയും ചെയ്തു.

കാർ വാങ്ങാൻ രതീഷ് എന്ന സുഹൃത്തിന്റെ തൃപരപ്പിലുള്ള വീട്ടിലെത്തിയത് അഖിലും രാഹുലും ചേർന്നാണെന്ന് രതീഷിന്റെ അമ്മ പറയുന്നു. ഒരാഴ്ചയ്ക്ക് ശേഷമാണ് കാർ തിരിച്ചുനൽകാനെത്തിയത്. അന്ന് രാഹുൽ തനിച്ചാണ് കാർ തിരിച്ചെത്തിയതെന്നും രതീഷിന്റെ അമ്മ പറയുന്നു.

അഖിലിനായുള്ള അന്വേഷണം പൊലീസ് ഇപ്പോഴും തുടരുകയാണ്. ഉടന്‍ തന്നെ ഇയാളെ പിടികൂടാന്‍ സാധിക്കുമെന്നാണ് പൂവാര്‍ സിഐ പറയുന്നത്. മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കും.

Honour Killing Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: