തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കുള്ള ഉപ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡോ ശൂരനാട് രാജശേഖരൻ മത്സരിക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 29 നാണ് വോട്ടെടുപ്പ്.
ജോസ് കെ. മാണി രാജിവച്ച രാജ്യസഭാ സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സീറ്റിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥിയായി ജോസ് കെ മാണിയാണ് മത്സരിക്കുന്നത്.
2021 കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായാണ് ജോസ് കെ. മാണി എംപി സ്ഥാനം രാജിവച്ചത്. കേരള കോണ്‍ഗ്രസ് യുഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നപ്പോഴാണ് ജോസ് കെ. മാണിയെ എംപിയായി തിരഞ്ഞെടുത്തത്. പിന്നീട് ജോസ് പക്ഷം ഇടുതുപാളയത്തിലേക്ക് എത്തിയതും രാജിക്ക് കാരണമായി. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ ജോസ് കെ. മാണി പരാജയപ്പെട്ടിരുന്നു.
ഈ വർഷം ജനുവരി 11 മുതൽ ഒഴിവുവന്ന സീറ്റിന്റെ കാലാവധി 2024 ജൂലൈ ഒന്ന് വരെ ആണ്. നാമനിര്‍ദേശ പത്രികാ സമർപ്പണത്തിനുള്ള സമയം 16-ാം തിയതി വരെയാണ്.
നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന – നവംബർ 17ന് നടക്കും. നവംബർ 22 ആണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
Also Read: കെ-റെയില്‍ സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതി; പിന്തുണ നൽകണമെന്ന് എംപിമാരോട് മുഖ്യമന്ത്രി
നവംബർ 29 തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് വരെയാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ നവംബർ 29ന് വൈകിട്ട് അഞ്ച് മണിയോടെ പൂർത്തിയാവും. തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കേണ്ട അവസാന തീയതി ഡിസംബർ ഒന്നാണ്.
രാജ്യത്ത് കോവിഡ്-19 ന്റെ രണ്ടാം തരംഗം ഉടലെടുത്തതിനാൽ രാജ്യസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് ഉചിതമല്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരുന്നു. മഹാമാരി സാഹചര്യം ഗണ്യമായി മെച്ചപ്പെടുകയും ഉപതിരഞ്ഞെടുപ്പ് നടത്താൻ സാഹചര്യം അനുകൂലമാകുകയും ചെയ്യുന്നതുവരെ കേരളത്തിൽ നിന്ന് ഒഴിവ് വന്ന രാജ്യസഭ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് ഉചിതമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരുന്നു.
പിന്നീട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലെ സ്ഥിതിഗതികൾ വീണ്ടും വിലയിരുത്തുകയും പ്രസക്തമായ എല്ലാ വസ്തുതകളും കണക്കിലെടുത്ത് ഉപതെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിക്കുകയായിരുന്നു.