/indian-express-malayalam/media/media_files/uploads/2023/04/rahul-.jpg)
വയനാട്: എംപി സ്ഥാനം ഇല്ലെങ്കിലും വയനാട്ടിലെ ജനങ്ങളോടുള്ള ബന്ധം ശക്തമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എംപി സ്ഥാനത്തില്‍ നിന്ന് അയോഗ്യതാ നടപടി നേരിട്ടശേഷം ആദ്യമായി കല്‍പറ്റയില്‍ സംഘടിപ്പിച്ച 'സത്യമേവ ജയഹേ' പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
''അയോഗ്യനാക്കിയതുകൊണ്ട് വയനാടിനോടുള്ള ബന്ധം അവസാനിക്കുന്നില്ല. ജീവനുള്ളിടത്തോളം കാലം വയനാടിനോട് കടപ്പെട്ടിരിക്കുന്നു. അവര്‍ തന്നെ കാരാഗൃഹത്തിലടച്ചാലും വയനാടിനോടുള്ള തന്റെ ബന്ധം തുടരുമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. 'ബിജെപിക്ക് എന്റെ മേല്‍വിലാസം എടുത്തുമാറ്റാം, ജയിലില്‍ അടയ്ക്കാം എന്നാല്‍ വയനാട്ടിലെ ജനങ്ങളെ പ്രതിനീധികരിക്കുന്നതില്‍ നിന്ന് മാറ്റാനാവില്ല. ഏതൊരാള്‍ക്കും ജീവിക്കാനാഗ്രഹിക്കുന്ന രാഷ്ട്രവും സംസ്ഥാനവും സൃഷ്ടിക്കുക എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ദരിദ്രനായ ഒരു വ്യക്തി സ്വന്തം മകനെ ഒരു ബിസിനസുകാരനായോ എന്‍ജിനീയറായോ വളര്‍ത്താന്‍ ആഗ്രഹിക്കുന്നെങ്കില്‍ അത് നടത്താന്‍ പറ്റുന്ന ഒരു രാഷ്ട്രമാണ് നാം ആഗ്രഹിക്കുന്നത്. കേവലം നാലോ അഞ്ചോ ആളുകള്‍ ഉടമസ്ഥത പേറുന്ന ഒരു മഹാരാജ്യത്ത് ജീവിക്കാന്‍ നമ്മളാരും ആഗ്രഹിക്കുന്നില്ല. ഈ കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്നതാണ് വയനാടിന്റെ ജനപ്രതിനിധി എന്ന നിലയിലും രാഷ്ട്രത്തിന്റെ ജനപ്രതിനിധി എന്ന നിലയിലും ഞാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ എല്ലാവരെയും ഭിന്നിപ്പിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്'' രാഹുല്‍ പറഞ്ഞു.
''നിരവധി വര്‍ഷമായി ബിജെപിക്കെതിരെ പോരാട്ടം നടത്തുകയാണ്. ഞാന്‍ എന്തിനുവേണ്ടിയാണ് പോരാടുന്നതെന്ന് അവര്‍ക്ക് ഇനിയും മനസ്സിലായിട്ടില്ല. വീട്ടിലേക്ക് പൊലീസിനെ അയച്ചാല്‍ ഞാന്‍ ഭയക്കുമെന്നാണ് അവര്‍ കരുതുന്നത്. എന്റെ വീട് പിടിച്ചെടുത്താല്‍ എന്നെ ആശങ്കപ്പെടുത്താന്‍ സാധിക്കുമെന്ന് അവര്‍ കരുതി. വയനാട്ടില്‍ ആയിരക്കണക്കിന് പേര്‍ക്ക് വീട് നഷ്ടപ്പെട്ടു. പ്രളയം വന്നപ്പോള്‍ കേരളത്തിലെ നിരവധി ആളുകളുടെ വീട് നഷ്ടപ്പെട്ടു. അതുകൊണ്ട് വീട് നഷ്ടപ്പെടുന്നത് എന്നെ ബാധിക്കുന്ന പ്രശ്‌നമല്ല'' രാഹുല്‍ ഗാന്ധി പറഞ്ഞു.
മറ്റാരെക്കാളും വയനാടിന് രാഹുല്‍ ഗാന്ധിയെ അറിയാമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. നിശബ്ദനാക്കാന്‍ ശ്രമിക്കുന്ന ഏത് ശക്തിക്കുമുന്നിലും രാഹുല്‍ ധീരനായി നില്‍ക്കും. പ്രധാനമന്ത്രിയും മന്ത്രിമാരും എം.പിമാരും രാഹുലിനെ വേട്ടയാടുന്നു. ഭരണകൂടത്തിന് ഇഷ്ടമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നതാണ് വേട്ടയ്ക്ക് കാരണമെന്നും അദാനിയെ സംരക്ഷിക്കാനാണ് സര്‍ക്കാരിന്റെ എല്ലാസംവിധാനങ്ങളും ശ്രമിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.
കെ.സി. വേണുഗോപാല്‍, താരിഖ് അന്‍വര്‍, വി.ഡി. സതീശന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, കെ. മുരളീധരന്‍, എന്‍.കെ. പ്രേമചന്ദ്രന്‍ തുടങ്ങിയവരും പരിപാടിയില്‍ സന്നിഹിതരായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.