കൊച്ചി: വാടക നല്‍കിയെില്ലെന്ന കാരണത്താല്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ടീമിന്റെ സെലക്ഷന്‍ ട്രയല്‍സ് തടഞ്ഞ് പി.വി. ശ്രീനിജന്‍ എംഎല്‍എ.സ്പോര്‍ട്സ് കൗണ്‍സിലിന് വാടകനല്‍കിയില്ലെന്ന് പറഞ്ഞാണ് എം.എല്‍.എ. സെലക്ഷന്‍ ട്രയല്‍സ് തടഞ്ഞത്. അണ്ടര്‍ 17 സെലക്ഷന്‍ ട്രയല്‍ നടക്കുന്ന കൊച്ചി പനമ്പള്ളി നഗറിലെ സ്‌കൂളിന്റെ ഗേറ്റ് എംഎല്‍എ എത്തി പൂട്ടിയതായാണ് പരാതി.
നൂറിലധികം കുട്ടികള്‍ പുലര്‍ച്ചെ മുതല്‍ ഗേറ്റിന് മുന്നില്‍ സെലക്ഷനില്‍ പങ്കെടുക്കാനായി കാത്തു നില്‍ക്കുമ്പോഴാണ് എംഎല്‍എയുടെ നടപടി. സ്‌പോര്‍ട്‌സ് കൗണ്‍സിലിന് ലഭിക്കേണ്ട വാടക ലഭിക്കാത്തതുകൊണ്ടാണ് എംഎല്‍എ ഗേറ്റ് പൂട്ടിയതെന്നാണ് പറയുന്നത്. കഴിഞ്ഞ എട്ടുമാസത്തെ വാടകയായ എട്ട് ലക്ഷം രൂപ കുടിശ്ശികയുണ്ട്. വാടക കുടിശ്ശിക തീര്‍ക്കണം എന്നാവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്‌സിന് കത്ത് അയച്ചിരുന്നുവെന്നും പ്രതികരണം ഉണ്ടായില്ലെന്നും എംഎല്‍എ പറഞ്ഞു.
പനമ്പള്ളി നഗര്‍ സ്പോര്‍ട്സ് അക്കാദമിയുടെ ഗൗണ്ടിലാണ് സെലക്ഷന്‍ ട്രയല്‍സ് നടക്കേണ്ടിയിരുന്നത്. ജില്ലാ സ്പോര്‍ടസ് കൗണ്‍സിലിന്റെ ഉടമസ്ഥതയിലാണ് ഗ്രൗണ്ട്. അനുമതി തേടി ടീം കത്ത് നല്‍കാത്തതിലുള്ള ആശയക്കുഴപ്പം മാത്രമാണ് ഉണ്ടായതെന്ന് പി.വി. ശ്രീനിജന്‍ എം.എല്‍.എ. സംഭവത്തില്‍ പ്രതികരിച്ചു. രാത്രിയാവുമ്പോള്‍ ഗ്രൗണ്ടിന്റെ ഗേറ്റ് അടച്ചിടാറുണ്ടെന്നും എം.എല്‍.എ. പറഞ്ഞു.
അതേസമയം എംഎല്‍എയുടെ നടപടിയെ തള്ളി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ രംഗത്തെത്തി. ബാസ്റ്റേഴ്സ് വാടക കുടിശ്ശിക നല്‍കാനില്ലെന്ന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി പറഞ്ഞു. ഏപ്രില്‍ മാസത്തെ വരെ വാടക ബ്ലാസ്റ്റേഴ്സ് നല്‍കിയിട്ടുണ്ട്. സ്റ്റേഡിയം ഉപയോഗിക്കാനുള്ള അവകാശം കേരള ബ്ലാസ്റ്റേഴ്സിനുണ്ട്. ബ്ലാസ്റ്റേഴ്സുമായി കൃത്യമായ കരാറുണ്ട്. ട്രയല്‍സ് നടത്താന്‍ പ്രത്യേക അനുമതി തേടേണ്ട ആവശ്യമില്ല. കുട്ടികളെ പ്രവേശിപ്പിക്കാതെ ഗേറ്റ് പൂട്ടിയിട്ടത് മോശമായ നടപടിയാണെന്നും യു ഷറഫലി പറഞ്ഞു.
പ്രതിഷേധം കനത്തതോടെ കോർപറേഷൻ കൗൺസിലർമാരെത്തി സ്കൂൾ ഗേറ്റ് തുറന്നു നൽകി. പൊലീസെത്തി മൈതാനം തുറന്നു നൽകിയതോടെയാണ് മൂന്ന് മണിക്കൂർ വൈകി സിലക്ഷൻ ട്രയൽസ് ആരംഭിച്ചത്. ഇന്ന് രാവിലെ 7 മണിക്ക് നടക്കേണ്ട അണ്ടർ 17 ട്രയൽസിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇന്നലെ രാത്രിയോടെ തന്നെ കുട്ടികളും രക്ഷിതാക്കളും കൊച്ചിയിലെത്തിയിരുന്നു.