/indian-express-malayalam/media/media_files/uploads/2023/07/CO-JCT.jpg)
പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ നാളെ മണ്ഡലം കണ്‍വൻഷൻ ഉദ്ഘാടനം ചെയ്യും
കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നാളെ. രാവിലെ ഏഴ് മണി മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും. എട്ടാം തീയതിയാണ് വോട്ടെണ്ണല്‍. അവസാന മണിക്കൂറുകളില്‍ വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് മൂന്ന് മുന്നണികളും.
തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പുള്ള മണിക്കൂറുകളില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് സ്ഥാനാര്‍ഥികള്‍. കൊട്ടിക്കലാശം ആത്മവിശ്വാസം വര്‍ധിപ്പച്ചതായാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസ് പ്രതികരിച്ചത്. ജനവിധിയില്‍ വിശ്വാസമുണ്ടെന്ന് യുഡിഎഫ് സാരഥി ചാണ്ടി ഉമ്മനും പറയുന്നു.
എന്നാല്‍ ചാണ്ടി ഉമ്മനില്‍ നിന്ന് വ്യത്യസ്തമായിരുന്നു അച്ചു ഉമ്മന്റെ പ്രതികരണം. സഹതാപ തരംഗമല്ല അലയടിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളി നല്‍കാന്‍ പോകുന്ന ഏറ്റവും വലിയ യാത്രയയപ്പായിരിക്കും നാളെ സംഭവിക്കുകയെന്നും അച്ചു വ്യക്തമാക്കി.
വികസനം പറഞ്ഞ് വോട്ട് പിടിക്കാനുള്ള എല്‍ഡിഎഫ് തന്ത്രം ഉമ്മന്‍ ചാണ്ടിയെന്ന നേതാവിന് മുന്നില്‍ പരാജയപ്പെടുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്. ചാണ്ടി ഉമ്മന്‍ മണ്ഡലത്തില്‍ രാഷ്ട്രീയം പറയാന്‍ വിസമ്മതിച്ചപ്പോള്‍ യുഡിഎഫ് നേതാക്കളാണ് എല്‍ഡിഎഫിനുള്ള മറുപടികളുമായി പുതുപ്പള്ളിയില്‍ അണിനിരന്നത്.
ചാണ്ടി ഉമ്മന്‍ മുപ്പതിനായിരം വോട്ടിന് മുകളില്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ ഉന്നയിക്കുന്ന വാദം. എന്നാല്‍ ജെയ്ക്കിന് വിജയമുണ്ടാകുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുമ്പോഴും കൃത്യമായൊരു സംഖ്യ പറയാന്‍ സിപിഎമ്മിന് അവസാന മണിക്കൂറിലും കഴിഞ്ഞിട്ടില്ല.
1,76,412 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ 90,277 പേരാണ് സ്ത്രീ വോട്ടര്‍മാര്‍. 86,131 പുരുഷവോട്ടര്‍മാര്‍ മണ്ഡലത്തിലുണ്ട്. 6,378 പേര്‍ 80-ന് വയസിനുമുകളിലുള്ളവരാണ്. 1,126 കന്നിവോട്ടര്‍മാര്‍ ജനവിധി രേഖപ്പെടുത്തും.
2021-ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെതിരെ ഉമ്മന്‍ചാണ്ടി 63,372 വോട്ടുകള്‍ നേടിയിരുന്നു. 9,044 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. എല്‍.ഡി.എഫിന് 54,328 വോട്ടുകളും എന്‍.ഡി.എയ്ക്ക് 11,694 വോട്ടുകളും ലഭിച്ചു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 52 വര്‍ഷമായി മണ്ഡലം ഉമ്മന്‍ ചാണ്ടിയെയാണ് തുണയ്ക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.