ഐസ്വാള്‍: മിസോറം ഗവര്‍ണറായി പി എസ് ശ്രീധരന്‍ പിള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച മിസോറമിലെ ലങ് പോയ് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഔദ്യോഗിക ബഹുമതികളോടെയാണ് വരവേറ്റത്. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. കുടംബാംഗങ്ങളും അടുത്ത ബന്ധുക്കളും അദ്ദേഹത്തോടൊപ്പം ഉണ്ട്.
ഇന്ന് രാവിലെ 11.30ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് ഗവർണർ സ്ഥാനം ഏറ്റെടുത്തു. ഐസ്വാള്‍ രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ പങ്കെടുക്കാനായി ശ്രീധരന്‍ പിള്ളയുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഉള്‍പ്പെടെ മുപ്പതോളം പേര്‍ കേരളത്തില്‍ നിന്നെത്തി.
Read More: പി.എസ്.ശ്രീധരൻ പിള്ള മിസോറാം ഗവർണർ
ഒക്ടോബര്‍ 25 നാണ് പി എസ് ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. വിവിധ ക്രൈസ്തവ സഭകളെ പ്രതിനിധീകരിച്ച് ബിഷപ്പുമാര്‍ അടക്കമുള്ളവരും ചടങ്ങിനെത്തും. സത്യപ്രതിജ്ഞാച്ചടങ്ങിനായി ഐസോളിലെ രാജ്ഭവന്‍ ഒരുങ്ങിക്കഴിഞ്ഞു.
വക്കം പുരുഷോത്തമനും, കുമ്മനം രാജശേഖരനും ശേഷം മിസോറാം ഗവര്‍ണറായി സ്ഥാനമേല്‍ക്കുന്ന മൂന്നാമത്തെ മലയാളിയാണ് പി എസ് ശ്രീധരന്‍ പിള്ള. ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലെ കാലാവധി ഈ മാസം തീരാനിരിക്കെ ആണ് അദ്ദേഹത്തെ ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്.
എല്ലാം നല്ലതിനുവേണ്ടി എന്നായിരുന്നു ശ്രീധരൻപിള്ളയുടെ ആദ്യ പ്രതികരണം. കേന്ദ്രത്തിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും, സ്ഥാനമാനങ്ങൾക്കു വേണ്ടി താൻ ആരെയും സമീപിച്ചിട്ടില്ലെന്നും ശ്രീധരൻപിള്ള വ്യക്തമാക്കിയിരുന്നു. ജനസേവനത്തിനുള്ള അവസരമായി കാണുന്നുവെന്നും നേരത്തെയും ഗവർണർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നതായി അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെയും തൽസ്ഥാനത്ത് നിന്നാണ് മിസോറാം ഗവർണർ സ്ഥാനത്തേക്ക് എത്തിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് കുമ്മനം ഗവർണർ സ്ഥാനം രാജിവച്ച് സജീവരാഷ്ട്രിയത്തിലേക്ക് മടങ്ങിയെത്തിയത്.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥിയായിരുന്നു ശ്രീധരൻ പിള്ള. അതിനു പിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്.