കണ്ണൂര്‍: മുഖ്യമന്ത്രി നടത്തിയ ‘സാഡിസ്റ്റ്’ പരാമര്‍ശത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. ആശയ പോരാട്ടത്തിനുള്ള വേദിയാണ് രാഷ്ട്രീയം. അതില്‍ നിന്ന് വ്യതിചലിച്ച് താനൊന്നും ചെയ്തിട്ടില്ല എന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം വ്യക്തിഹത്യയ്ക്ക് സമമാണ്. കഠോര ഹൃദയരായ സിപിഎമ്മുകാര്‍ ഇത്തരത്തിലൊരു പ്രചാരണം നടത്തുമെന്ന് കരുതിയില്ലെന്നും ശ്രീധരന്‍പിള്ള കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
Read More: കേരളത്തിന്റെ വികസനത്തിന് ഒന്നും ചെയ്യാത്ത സംഘടനയാണ് സംഘപരിവാർ: പിണറായി വിജയൻ
കേരളത്തിലെ ദേശീയപാതാ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് പി.എസ്.ശ്രീധരന്‍പിള്ള കത്തയച്ചത് സാഡിസ്റ്റ് മനോഭാവം കാരണമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഇതിന് മറുപടിയുമായാണ് ശ്രീധരന്‍പിള്ള രംഗത്തെത്തിയത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്തിനാ സിപിഎമ്മുകാര്‍ പ്രതികാരം ചെയ്യുന്നത്. ഹൈവേയ്ക്ക് വേണ്ടി സ്ഥലം ഏറ്റെടുത്തതോടെ ദുരിത കയത്തിലായ ജനങ്ങളെ സഹായിക്കാനാണ് കേന്ദ്രത്തിന് കത്തയച്ചത്. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് തോന്നിയതിനാല്‍ മറ്റുള്ളവരെ പഴിചാരുകയാണ് കമ്യൂണിസ്റ്റുകാര്‍. വ്യക്തിഹത്യ നടത്താനാണ് ശ്രമം. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നേതാക്കളായി സിപിഎമ്മുകാര്‍ മാറിയെന്നും ശ്രീധരന്‍പിള്ള കുറ്റപ്പെടുത്തി.
Read More: ദേശീയപാത വികസനം: ഉത്തരവിനെതിരെ മന്ത്രി സുധാകരന് കേന്ദ്രത്തിന് കത്തയച്ചു
30 മീറ്ററിനപ്പുറത്തേക്ക് സ്ഥലം ഏറ്റെടുക്കരുതെന്ന് വി.എസ് സര്‍ക്കാരിന്റെ കാലത്ത് വാദിച്ചവരാണ് സിപിഎമ്മുകാര്‍. അത് പിണറായി വിജയന് ഓര്‍മ്മ വേണം. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് സിപിഎമ്മിന് വാട്ടര്‍ലൂ ആയിരിക്കും. പരാജയഭീതിയിലായ അവര്‍ക്ക് ആരെയെങ്കിലും പഴിചാരണം. അതിനുവേണ്ടിയാണ് തനിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
ദേശീയപാതാ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള കത്തയച്ചതിനെതിരെ ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി വിമര്‍ശനമുന്നയിച്ചത്. വാര്‍ത്താസമ്മേളനത്തിലായിരുന്നു ശ്രീധരന്‍പിള്ളക്കെതിരെ മുഖ്യമന്ത്രിയുടെ പരാമര്‍ശം.
ശ്രീധരൻ പിളളയ്ക്ക് സാഡിസ്റ്റ് മനോഭാവമാണ്. രഹസ്യമായി കത്തയച്ച് സംസ്ഥാനത്തിന്റെ വികസനം തകർക്കുന്നു. ദേശീയപാതാ വികസനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിതിൻ ഗഡ്കരിക്ക് ശ്രീധരൻ പിളള അയച്ച കത്ത് പുറത്തുവന്നു. കത്തയച്ച ശേഷം പ്രളയത്തിന്റെ പേരു പറഞ്ഞ് ന്യായീകരിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. പരാതിയുണ്ടെങ്കിൽ അത് സംസ്ഥാനത്തെ അറിയിക്കാതെ രഹസ്യമായി കത്തയച്ച് വികസനം തകർക്കുന്നു. കേരളത്തിന്റെ വികസനം തകർക്കാൻ ശ്രമിക്കുന്നവരെ ജനങ്ങൾ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അതിനിടെ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് അൽഫോൺസ് കണ്ണന്താനം കത്തയച്ചു. കേരളത്തെ ഒന്നാം പട്ടികയിൽനിന്ന് ഒഴിവാക്കിയത് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. ദേശീയ പാത വികസനത്തിനായി കാസർകോട് ഒഴികെയുള്ള ജില്ലകളിലെ സ്ഥലം ഏറ്റെടുപ്പ് നിർത്തിവയ്ക്കണമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിർദേശം. കാസർകോട് ഒഴികെയുള്ള ജില്ലകളെ ദേശീയ പാത വികസനത്തിന്റെ രണ്ടാം മുൻഗണന പട്ടികയിലേക്ക് മാറ്റിയതിന് ശേഷമാണ് സംസ്ഥാന സർക്കാരിന് കേന്ദ്രം ഈ നിർദേശം നൽകിയത്.