തിരുവനന്തപുരം: കോൺഗ്രസിൽ നിന്നും പ്രാഥമിക അംഗത്വം രാജിവച്ചെന്ന് പി.എസ്.പ്രശാന്ത്. ഡിസിസി അധ്യക്ഷന്മാരുടെ നിയമനത്തെച്ചൊല്ലി പോര് തുടരുന്ന കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കുന്ന രണ്ടാമത്തെ ആളാണ് നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ നെടുമങ്ങാട് സ്ഥാനാർഥിയായിരുന്ന പ്രശാന്ത്.
അച്ചടക്ക ലംഘനത്തിന് പ്രശാന്തിനെ പാർട്ടിയിൽ നിന്നും ഇന്നലെ പുറത്താക്കിയിരുന്നു. അതിനു പിന്നാലെയാണ് രാജി പ്രഖ്യാപനം. ഏത് പാര്‍ട്ടിയുമായി സഹകരിക്കണമെന്ന് ആലോചിച്ചിട്ടില്ലെന്ന് പ്രശാന്ത് പറഞ്ഞു. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഒരു നേതാവും ഇടപെട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു.
കെ.സി.വേണുഗോപാലിനെതിരേയും തിരുവനന്തപുരം ഡിസിസി അധ്യക്ഷനായ പാലോട് രവിക്കുമെതിരെയും ഗുരുതര ആരോപണങ്ങളാണ് പി.എസ്.പ്രശാന്ത് ഉയര്‍ത്തിയത്. കെ.സി. വേണുഗോപാലാണ് കേരളത്തില്‍ കോണ്‍ഗ്രസ് സംഘടന തകര്‍ച്ചയുടെ മൂല കാരണം. കെ.സി. വേണുഗോപാലുമായി അടുത്ത് നില്‍ക്കുന്നവരാണ് ഡിസിസി തലപ്പത്തേക്ക് വന്നതെന്നും പ്രശാന്ത് പറഞ്ഞു.
വര്‍ഗീയത പ്രോല്‍സാഹിപ്പിക്കുന്ന ആളാണ് പാലോട് രവി. നെടുമങ്ങാട്ട് തന്നെ തോല്‍പിച്ചത് പാലോട് രവിയാണ്. ഇക്കാര്യം തെളിവുകള്‍ സഹിതം പാര്‍ട്ടി അന്വേഷണക്കമ്മീഷനേയും കെപിസിസി അധ്യക്ഷനേയും അറിയിച്ചു. പാലോട് രവിക്കെതിരെ നടപടി എടുത്തില്ലെങ്കിലും അംഗീകാരം കൊടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ അത് പാര്‍ട്ടി കണക്കിലെടുത്തില്ല. പകരം തോല്‍പിക്കാന്‍ ശ്രമിച്ച ആള്‍ക്ക് പ്രൊമോഷന്‍ നല്‍കി. തന്നോടൊപ്പമുള്ള പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയാണെന്നും പ്രശാന്ത് ആരോപിച്ചു.
Also read: കോണ്‍ഗ്രസില്‍ വീണ്ടും നടപടി; പിഎസ് പ്രശാന്തിനെ പുറത്താക്കി