/indian-express-malayalam/media/media_files/uploads/2017/01/jayarajan.jpg)
കണ്ണൂർ: ബി.ജെ.പിയുടെ ജനരക്ഷാ യാത്രക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍. വി.മുരളീധരന്‍ അടക്കമുളള നേതാക്കള്‍ ഇത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതായും ജയരാജന്‍ ആരോപിച്ചു. ബി.ജെ.പി ആര്‍.എസ്.എസ് അക്രമത്തിനെതിരെ ഈ മാസം ഒന്‍പതിന് സി.പി.എം നടത്തുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്‍റെ ഭാഗമായി രക്തസാക്ഷി കുടുംബങ്ങളെയും അക്രമത്തില്‍ പരിക്കേറ്റവരെയും ഉള്‍പ്പെടുത്തി കണ്ണൂരില്‍ സത്യാഗ്രഹം സംഘടിപ്പിക്കുമെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.
ഇന്നലെ പാനൂരിൽ നിന്ന് കൂത്ത്പറമ്പിലേക്ക് നടത്തിയ പദയാത്രയിലാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ബിജെപി പ്രവർത്തകർ മുഴക്കിയത്. 'ഒറ്റക്കൈയ്യാ ജയരാജാ, മറ്റേ കൈയ്യും കാണില്ല' എന്നായിരുന്നു ജാഥയില്‍ ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്. പിണറായി വിജയനെതിരേയും മുദ്രാവാക്യങ്ങള്‍ ഉണ്ടായിരുന്നു. കൊലവിളി മുദ്രാവാക്യം മുഴക്കിയതിന് നേതൃത്വം നല്‍കിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസ് എടുക്കണം എന്നാണ് പി ജയരാജന്‍ ആവശ്യപ്പെടുന്നത്. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആയിരുന്നു ജയരാജന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
എല്ലാവർക്കും ജീവിക്കണമെന്ന ആവശ്യം ഉയർത്തിയാണ് ബിജെപി ജനരക്ഷായാത്ര നടത്തുന്നത്. ഇതിനിടയിലാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.