/indian-express-malayalam/media/media_files/2025/11/24/iffk-2025-11-24-14-39-42.jpg)
IFFK Updates
IFFK Updates: തിരുവനന്തപുരം: ഐഎഫ്എഫ്കെയിൽ 19 സിനിമകൾ പ്രദർശിപ്പിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകാത്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സെൻസർ എക്സംപ്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തതുകൊണ്ടാണ് പ്രദർശനം മുടങ്ങിയത്. പലസ്തീൻ പ്രമേയമാക്കിയുള്ള ചിത്രങ്ങൾക്കും കേന്ദ്ര സർക്കാർ നിലപാടുകളെ വിമർശിക്കുന്ന ചിത്രങ്ങൾക്കുമാണ് അനുമതി നിഷേധിച്ചത്. ചലച്ചിത്രമേളയെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് ചൂണ്ടിക്കാട്ടി സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയും അടൂർ ഗോപാലകൃഷ്ണൻ, കമൽ തുങ്ങിയരും രംഗത്തെത്തി.
Also Read:വേരുകൾ നഷ്ടപ്പെടുന്നവരുടെ കഥ പറഞ്ഞ് 'പലസ്തീന്‍ 36'
ഒരു കൂട്ടം ഭ്രാന്തന്മാരാണ് ആ സിനിമ പ്രദർശിപ്പിക്കാൻ പാടില്ലെന്ന് പറയുന്നതെന്നും രാജ്യം അപകടകരമായ അവസ്ഥയിലേക്ക് പോകുന്നു എന്നതിന്റെ തെളിവാണിതെന്നും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി പ്രതികരിച്ചു. സെൻസർ സർട്ടിഫിക്കറ്റ് കിട്ടാത്ത സിനിമകൾ എക്സംപ്ഷൻ സർട്ടിഫിക്കറ്റോടു കൂടിയാണ് സാധാരണ പ്രദർശിപ്പിക്കാറുള്ളത്. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. 19 സിനിമകൾക്കാണ് ഇത്തരത്തിൽ അനുമതി ലഭിക്കാത്തതിനാൽ പ്രദർശനം നടത്താൻ കഴിയാത്തത്. പലസ്തീൻ പാക്കേജിലെ നാലു ചിത്രങ്ങളും അനുമതി ലഭിക്കാത്തവയിൽ ഉൾപ്പെടും.
Also Read: ഹൃദയം കവർന്ന് നിനോ
ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ച പലസ്തീൻ 36നും അനുമതി ലഭിച്ചില്ല. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നേടിയ അബ്ദു റഹ്മാന സിസാക്കോയുടെ റ്റിംബക്റ്റൂ എന്ന ചിത്രവും, ബാറ്റ്ൽഷിപ്പ് പൊട്ടെംകിൻ, സ്പാനിഷ് ചിത്രമായ ബീഫ് തുടങ്ങിയവയാണ് പ്രദർശനാനുമതി ലഭിക്കാത്ത ചിത്രങ്ങൾ.
സംഘാടകർക്ക് സിനിമകളെ കുറിച്ച് തിരിച്ചറിവില്ലാത്തതിനാലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പ്രതികരിച്ചു. ബാറ്റിൽഷിപ്പ് പോട്ടെംകിൻ, ദ അവർ ഓഫ് ദി ഫർണേസസ് തുടങ്ങിയ സിനിമകൾ സിനിമാ ചരിത്രത്തിലെ ക്ലാസിക്കുകളാണ്. എന്റെ സ്‌കൂൾ കാലഘട്ടത്തിലും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠന കാലഘട്ടത്തിലും ഞാൻ ഈ സിനിമകൾ പഠിച്ചിട്ടുണ്ട്. ഞങ്ങളിൽ മിക്കവാറും എല്ലാവരുടെയും വീടുകളിൽ പാഠപുസ്തകം പോലെ സൂക്ഷിക്കുന്ന ഈ സിനിമകൾ നിരോധിക്കുന്നത് ഒരു തമാശ പോലെയാണ്- അടൂർ പ്രതികരിച്ചു.
Also Read:കൊടുംമഞ്ഞിലെ അതിജീവനം; കയ്യടി നേടി ഫ്രാഗ്മെന്റ്സ് ഫ്രം ദി ഈസ്റ്റ്
സിനിമകൾക്ക് അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ ആരെയാണ് ഭയപ്പെടുന്നതെന്ന് മന്ത്രി സജി ചെറിയാൻ ചോദിച്ചു. ലോകപ്രശസ്തമായ ക്ലാസിക്കൽ സിനിമകളായ പലസ്തീൻ ചലച്ചിത്രങ്ങൾ കാണിക്കേണ്ടെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മന്ത്രി ചോദിച്ചു. ആദ്യം എല്ലാ സിനിമയ്ക്കും അനുമതി നിഷേധിക്കുകയായിരുന്നു. മേളയ്ക്ക് തുരങ്കം വെയ്ക്കുന്ന തരത്തിലാണ് കേന്ദ്ര ഇടപെടൽ ഉണ്ടായിരിക്കുന്നത്. ഇതിൽ ശക്തമായ പ്രതിഷേധമുണ്ടെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
ഇതുവരെയില്ലാത്ത പ്രശ്നമാണ് ഇത്തവണ ചലച്ചിത്രമേളയിലുണ്ടായത്. കേന്ദ്രസർക്കാരിന്റെ അറിവോടെയുള്ള ബോധപൂർവമായ ഇടപെടലാണ്. ഇതുവരെ ഇങ്ങനെ ഒരു ഇടപെടൽ കേന്ദ്രം നടത്തിയിട്ടില്ല. ഇങ്ങനെയെങ്കിൽ അടുത്ത പ്രാവശ്യം ചലച്ചിത്രമേള നടക്കുമോയെന്ന് ആശങ്കയുണ്ട്. അടിയന്തരമായി കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം വിഷയം ഇടപെടണം. എല്ലാ സിനിമകളും കാണാൻ അവസരം ഒരുക്കണം. സിനിമ വിലക്കിയത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും മന്ത്രി പറഞ്ഞു.
ക്ലാസിക് സിനിമകൾ പ്രദർശിപ്പിക്കുന്നത് തടഞ്ഞതിനെതിരെ കടുത്ത നിരാശ പ്രകടിപ്പിച്ച് സംവിധായകൻ സംവിധായകൻ കമലും രംഗത്തെത്തി. 'ഈ നിരോധനത്തിൽ വളരെയധികം നിരാശയും രോഷവുമുണ്ട്. അവർ 'ബാറ്റിൽഷിപ്പ് പോട്ടെംകിൻ' നിരോധിച്ചു. എന്തിന്? അതൊരു ക്ലാസിക് ആണ്. സിനിമയുടെ ചരിത്രം തുടങ്ങുന്നത് 'ബാറ്റിൽഷിപ്പ് പോട്ടെംകിൻ' എന്ന ചിത്രത്തിൽ നിന്നാണ്. എന്നിട്ടും അവർ ആ സിനിമ നിരോധിച്ചിരിക്കുന്നത് എന്തനാണ്- കമൽ ചോദിച്ചു. മറ്റ് അനേകം സിനിമ-സാംസ്‌കാരിക പ്രവർത്തകർ സിനിമകൾക്ക് പ്രദർശാനുമതി നിഷേധിച്ച സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Read More:യുഡിഎഫ് പ്രവേശനം തള്ളി കേരള കോൺഗ്രസ് എം; എൽഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് ജോസ് കെ മാണി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us