/indian-express-malayalam/media/media_files/uploads/2022/08/desktop-crop.jpg)
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമന വിവാദത്തില്‍ പ്രതികരിച്ച് ഡോ. പ്രിയാ വര്‍ഗീസ്. വിവരാവകാശരേഖ എന്നുപറഞ്ഞ് എഴുന്നള്ളിക്കുന്ന ചില അക്കങ്ങളിലെ കള്ളക്കളികള്‍ ഇപ്പോള്‍ത്തന്നെ തുറന്നുകാട്ടേണ്ടതുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് പ്രിയാ വര്‍ഗീസ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയ ഡോ. പ്രിയാ വര്‍ഗീസ് റിസര്‍ച്ച് സ്‌കോറില്‍ ഏറെ പിറകിലാണെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതേത്തുടർന്നാണു ഫേസ്ബുക്കിലെ പ്രതികരണം.
'' കോവിഡ് കാലമായതുകൊണ്ട് അപേക്ഷ ഓണ്‍ലൈന്‍ അപേക്ഷയായിട്ടായിരുന്നു സമര്‍പ്പിച്ചത്. ഓണ്‍ലൈന്‍ ഡാറ്റാ ഷീറ്റിലെ ഓരോ കോളത്തിലും നമ്മള്‍ ടൈപ്പ് ചെയ്തു കൊടുക്കുന്ന മുറക്ക് സ്‌കോര്‍ കോളത്തില്‍ തത്തുല്യമായ അക്കം ഓട്ടോ ജനറേറ്റ് ആവും. അങ്ങിനെ അപേക്ഷ പൂരിപ്പിച്ചു കഴിയുമ്പോള്‍ നമ്മുടെ ആകെ സ്‌കോറും ഓട്ടോ ജനറേറ്റ് ആയി വരും. ഇങ്ങിനെ ഓണ്‍ലൈന്‍ അപേക്ഷയില്‍ കമ്പ്യൂട്ടര്‍ സോഫ്‌റ്റ്വെയര്‍ അടയാളപ്പെടുത്തിയ അക്കങ്ങള്‍ ആണ് ഇപ്പോള്‍ ഈ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്.''
ഇക്കാര്യത്തില്‍ സര്‍വ്വകലാശാല നേരിട്ടുള്ള ഒരു തെളിവെടുപ്പ് നടത്തിയിട്ടില്ലെന്നും പ്രിയ വര്‍ഗീസ് പറയുന്നു. സാധാരണ ഇതു നടക്കാറുള്ളത് ഇന്റര്‍വ്യൂ ദിവസമാണ്. ഇന്റര്‍വ്യൂ ഓണ്‍ലൈന്‍ ആയിരുന്നതുകൊണ്ട് അന്നും അത് നടന്നില്ല. അതായത് എന്റെ 156ഉം അപരന്റെ 651ഉം എല്ലാം ഞങ്ങളുടെ അവകാശവാദങ്ങള്‍ മാത്രമാണ്. സര്‍വ്വകലാശാല അത് മുഴുവന്‍ പരിശോധിച്ചു വക വെച്ചു തന്നിട്ടുള്ളതല്ലെന്നും അവര്‍ കുറിപ്പിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യയായ പ്രിയക്ക് ഒന്നാംറാങ്ക് നല്‍കാന്‍ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സെലക്ഷന്‍ കമ്മിറ്റി മുന്‍വിധിയോടെയാണ് ഇന്റര്‍വ്യൂ നടത്തിയത് എന്ന ആരോപണം വന്‍ വിവാദത്തിലേക്ക് എത്തിക്കുകയായിരുന്നു.
പ്രിയക്ക് ഒന്നാംറാങ്ക് നല്‍കാന്‍ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സെലക്ഷന്‍ കമ്മിറ്റി മുന്‍വിധിയോടെയാണ് ഇന്റര്‍വ്യൂ നടത്തിയതെന്നാണ് സേവ് യൂണിവേഴ്സിറ്റി ഫോറം പരാതിയില്‍ പറയുന്നത്. ഇത് സംബന്ധിച്ച വിവരവകാശ രേഖകള്‍ പുറത്തു വന്ന പശ്ചാത്തലത്തിലാണ് പ്രിയാ വര്‍ഗീസിന്റെ വിശദീകരണ കുറിപ്പ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.