പാലക്കാട്: ഷൊർണൂർ എംഎല്‍എയും സിപി എം പാലക്കാട് ജില്ലാ നേതാവുമായ പി. കെ. ശശിക്കെതിരായ പീഡന പരാതിയില്‍ കേസെടുക്കനാകില്ലെന്ന് പൊലീസ്. യുവതിയോ ബന്ധുക്കളോ പരാതി നല്കാന് തയ്യാറാകത്തതിനാലാണ് കേസെടുക്കാത്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് തൃശ്ശൂർ റേഞ്ച് ഐ ജി എം ആർ അജിത് കുമാറാണ് ഡിജിപിക്ക് നല്‍കിയത്.
പീഡന ആരോപണത്തില്‍ പൊതുപ്രവര്‍ത്തകരും സംഘടനകളും ഡിജിപിക്ക് പരാതി നൽകിയിരുന്നു. പരാതി ലഭിച്ചയുടനെ തന്നെ അദ്ദേഹം അത് തൃശ്ശൂർ റേഞ്ച് ഐ ജി എം ആർ അജിത് കുമാറിന് കൈമാറുകയും, ഷൊര്‍ണൂര്‍ ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല നല്‍കുകയും ചെയ്തിരുന്നു.
എന്നാൽ ഷൊര്‍ണൂര്‍ ഡിവൈഎസ്പിയോട് യുവതി പരാതി പറഞ്ഞിട്ടില്ലെന്നാണ് പൊലീസ് നിലപാടെന്നാണ് റിപ്പോർട്ട്. ഷൊര്‍ണൂര്‍ ഡിവൈഎസ്പി ഇക്കാര്യം ഉൾപ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കി തൃശ്ശൂർ റേഞ്ച് ഐ ജിക്ക് കൈമാറി. ഈ റിപ്പോർട്ടാണിപ്പോൾ ഡിജിപിക്ക് മുന്നിലെത്തിയിരിക്കുന്നത്.
സംഭവത്തില്‍ പരാതിക്കാരില്ല. പരാതിയുണ്ടെന്ന് പറയപ്പെടുന്ന യുവതിയില്‍നിന്ന് മൊഴിയെടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. ഒരുവിധത്തിലുള്ള പരാതിയും ഇല്ലാത്ത സാഹചര്യത്തില്‍ കേസെടുക്കാനാവില്ല എന്നീ കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.