കൊച്ചി: നടിയെ ആക്രമിച്ച കേസിന് പിന്നിലെ ഗൂഢാലോചന കേസിൽ പിടിയിലായ നടൻ ദിലീപിന് ജയിലിൽ പ്രത്യേക സൗകര്യങ്ങളെന്ന ആരോപണത്തിന് മുകളിൽ ജയിലധികൃതർ അന്വേഷണം തുടങ്ങി. ദിലീപിന് സഹായിയെ ഏർപ്പെടുത്തിയതും പ്രത്യേക ഭക്ഷണം ഏർപ്പെടുത്തിയെന്നുമാണ് വാർത്ത പുറത്തുവന്നിരിക്കുന്നത്.
ദിലീപിന്റെ വസ്ത്രങ്ങൾ അലക്കാനും പാത്രം കഴുകാനും ശൗചാലയം വൃത്തിയാക്കാനും മോഷണ കേസ് പ്രതിയായ തമിഴ്നാട് സ്വദേശിയെ ഏർപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഇതിന് പുറമേ ജയിൽ ജീവനക്കാർക്ക് ഭക്ഷണം തയ്യാറാക്കുന്ന അടുക്കളയിൽ നിന്നാണ് ദിലീപിന് ഭക്ഷണം നൽകിയത്, ഇദ്ദേഹത്തെ മറ്റ് തടവുകാരെല്ലാം കുളിച്ച് കഴിഞ്ഞ ശേഷമാണ് കുളിക്കാൻ അനുവദിച്ചത് തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.
എന്നാൽ ഈ ആരോപണം അവാസ്തവമാണെന്ന് ആലുവ സബ് ജയിൽ സൂപ്രണ്ട് ബാബുരാജ് മാധ്യമം ദിനപത്രത്തിന് നൽകിയ മറുപടിയിൽ പറഞ്ഞു. ജയിലിനകത്ത് 25 ഇടത്ത് സുരക്ഷ ക്യാമറകളുണ്ട്. ഇത് ആർക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണെന്നും ഇദ്ദേഹം പറഞ്ഞു.