തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കെതിരെ മുൻ ഡിജിപി ടി.പി.സെൻകുമാർ നൽകിയ കേസിൽ പൊലീസ് നടപടികൾ അവസാനിപ്പിച്ചു. സെൻകുമാറിന്റെ പരാതിയിലെ ആരോപണങ്ങൾ വ്യാജമെന്ന് കണ്ടെത്തിയാണ് കേസ് അവസാനിപ്പിക്കുന്നത്. ഇതുസംബന്ധിച്ച 16 പേജുള്ള റിപ്പോർട്ട് വഞ്ചിയൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു.
മാധ്യമപ്രവർത്തകർ ഗൂഡാലോചന നടത്തിയെന്നും കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നുമുള്ള സെൻകുമാറിന്റെ ആരോപണങ്ങൾ തെറ്റാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ടി.പി സെൻകുമാർ മാധ്യമപ്രവർത്തകൻ കടവിൽ റഷീദിനെ വിളിച്ചുവരുത്തുകയും ക്ഷോഭിക്കുകയും ചെയ്യുന്നത് തെളിഞ്ഞുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Also Read: മകന്റെ വിവാഹം ‘കലക്കാൻ’ അമ്മയുടെ ക്വട്ടേഷൻ; വിചിത്ര കേസിൽ കോടതി ഇടപെടൽ
ജനുവരി 16ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിനിടെ തന്നെ തടസ്സപ്പെടുത്തിയെന്നും അപായപ്പെടുത്താൻ ശ്രമിച്ചെന്നും അപമാനിക്കാൻ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു സെൻകുമാറിന്റെ പരാതി. ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ പിജി സുരേഷ് കുമാറിനും കലാപ്രേമി ബ്യൂറോ ചീഫ് കടവിൽ റഷീദിനുമെതിരെയാണ് സെൻകുമാർ പരാതി നൽകിയത്.
Also Read: കൊറോണ: കോഴിക്കോട്ട് നിരീക്ഷണം ശക്തമാക്കും; രണ്ടുപേർ വിദേശത്തേക്കു പോയി
മാധ്യമപ്രവർത്തകർക്കെതിരായ കേസ് അവസാനിപ്പാക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി നേരത്തെ നിയമസഭയെ അറിയിച്ചിരുന്നു. പൊലീസിന്റേത് അസാധാരണമായ നടപടിയാണെന്ന് പ്രതിപക്ഷനേതാവും നിയമസഭയിൽ നിലപാടെടുത്തിരുന്നു. വാർത്തസമ്മേളനത്തിനിടെ കടവിൽ റഷീദിനെ സെൻകുമാർ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.