കാസർകോട്: ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ പാകിസ്ഥാൻ ടീമിനെ അനുകൂലിച്ച് മൂദ്രാവാക്യം വിളിച്ച 23 പേർക്കെതിരെ പൊലീസ് കേസെടുത്തു. കുമ്പടാജെ ചക്കുടലിൽ സ്വദേശിയായ റസാഖ്, മസൂദ്, സിറാജ് എന്നിവർക്കെതിരെയും കണ്ടാലറിയുന്ന മറ്റ് 20 പേർക്കെതിരെയും ആണ് കേസെടുത്തിരിക്കുന്നത്.
പാക്കിസ്ഥാന്റെ വിജയത്തിന് പിന്നാലെ കുമ്പടാജെ ചക്കുടലില്‍ രാത്രിയോടെ ഇവര്‍ വിജയം ആഘോഷിച്ച് പടക്കം പൊട്ടിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കുമ്പടാജെ പഞ്ചായത്ത് പ്രസിഡന്റും ബിജെപി നേതാവുമായ രാജേഷ് ഷെട്ടി പരാതി നല്‍കുകയായിരുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമം 486 പ്രകാരം രാത്രിയിൽ പൊതുസ്ഥലത്ത് മറ്റുള്ളവരെ ഭീതിയിലാഴ്ത്തും വിധത്തിൽ പടക്കം പൊട്ടിച്ചതിനും മനപൂർവം ലഹളയുണ്ടാക്കാൻ ശ്രമിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.