തിരുവനന്തപുരം. ചലച്ചിത്ര ഗാനരചയിതാവും കവിയുമായ പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു. കോവിഡ് ബാധയെത്തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ന്യൂമോണിയയും ശ്വാസതടസവും നേരിട്ടതോടെ ആരോഗ്യസ്ഥിതി ഗുരുതരമായി. ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 73 വയസായിരുന്നു.
1973 ല്‍ പുറത്തിറങ്ങിയ ‘കവിത’ എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചത്. മൂന്നൂറിലേറെ ചിത്രങ്ങളിലായി 1200 ഓളം പാട്ടുകള്‍ എഴുതി. മലയാളിയുടെ നാവിന് തുമ്പിലെ നിത്യഹരിത ഗാനങ്ങള്‍ പൂവച്ചല്‍ ഖാദറിന്റെ തൂലികയില്‍ വിരിഞ്ഞതായിരുന്നു. നാഥാ നീ വരും, ഏതോ ജന്മ കല്പനയില്, ശരറാന്തല്‍ തിരിതാഴും..തുടങ്ങിയ പ്രശസ്ത ഗാനങ്ങള്‍ക്ക് പിന്നില്‍ പൂവച്ചല്‍ ഖാദറായിരുന്നു.
തകര, പാളങ്ങൾ, ശ്രീ അയ്യപ്പനും വാവരും, ആട്ടകലാശം, തമ്മിൽ തമ്മിൽ, സന്ദർഭം, കായലും കയറും, താളവട്ടം, ദശരഥം തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിലെ പാട്ടുകളിലൂടെ ശ്രദ്ധ നേടി. 1980 കാലഘട്ടത്തിൽ സിനിമാ രംഗത്തു നിറസാന്നിധ്യമായിരുന്ന ഖാദർ കെ.ജി.ജോർജ്, പി.എൻ.മേനോൻ, ഐ.വി.ശശി, ഭരതൻ, പത്മരാജൻ തുടങ്ങിയ പ്രമുഖരോടൊപ്പം പ്രവർത്തിച്ചു.
ചലച്ചിത്രരംഗത്തും ലളിത ഗാന രംഗത്തും വളരെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കവി പൂവച്ചൽ ഖാദറിന്റെ നിര്യാണം സാഹിത്യ സാംസ്കാരിക ലോകത്തിനു കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അസാധാരണമായ സ്വീകാര്യതയാണ് ഖാദറിന്റെ ഗാനങ്ങൾക്കുണ്ടായത്. സിനിമാപ്പാട്ടുകളോടൊപ്പം ലളിതഗാനങ്ങൾ കൊണ്ടും ശ്രദ്ധേയനായി ഖാദർ. രാമായണക്കിളി, ജയദേവകവിയുടെ തുടങ്ങിയ ഗാനങ്ങൾ നിരവധി പതിറ്റാണ്ടുകളായി കേരളത്തിലാകെ ശ്രദ്ധേയമായി നിൽക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.