കൊച്ചി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിന്റെയും സൈജു തങ്കച്ചന്റെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അതേസമയം, അഞ്ജലി വടക്കേപുരയ്ക്കലിന് കോടതി ജാമ്യം നൽകി. സ്ത്രീയെന്ന പരിഗണന നൽകിയാണ് അഞ്ജലിയ്ക്ക് ജാമ്യം അനുവദിച്ചത്. പത്ത് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം. ജസ്റ്റീസ് പി.ഗോപിനാഥാണ് ഹർജി പരിഗണിച്ചത്.
കഴിഞ്ഞ ദിവസം ഇവരുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. കേസിൽ വിശദമായ അന്വേഷണം വേണമെന്നും പ്രതികളുടെ കസ്റ്റഡി അനിവാര്യമാണന്നും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ കോടതി പരിശോധിച്ചു. പ്രതികൾക്കെതിരെയുള്ള ആരോപണങ്ങൾ നിസാരമല്ലെന്ന് പെൺകുട്ടിയുടെ മൊഴി പരിശോധിച്ച ശേഷം കോടതി കഴിഞ്ഞ ദിവസം പരാമർശിച്ചിരുന്നു. കുട്ടിയെ സ്വാധീനിച്ച് കൊണ്ടുപോയി ലൈഗീകചൂഷണത്തിന് വിധേയമാക്കാനുള്ള ശ്രമം പ്രതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായതായി മൊഴി വായിച്ചതിൽ നിന്ന് മനസിലായെന്നും കോടതി പറഞ്ഞു. സംശയകരമായ പല സാഹചര്യങ്ങളും മൊഴിയിൽ നിന്ന് അനുമാനിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.