കൊച്ചി: പ്ലാസ്റ്റിക് നിരോധന ഉത്തരവ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. ജനുവരി ഒന്നു മുതൽ നിലവിൽ വരുന്ന നിരോധന ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നോൺ വോവൺ ബാഗ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിൽ സ്റ്റേ ആവശ്യത്തിൽ കോടതി ഇടപെട്ടില്ല. നോൺ വോവൺ ബാഗുകൾ പ്ലാസ്റ്റിക് ഉൽപ്പന്നമാണെന്ന സർക്കാർ വാദം കണക്കിലെടുത്താണ് കോടതിയുടെ നടപടി.
എന്നാൽ, നോൺ വോവൺ ബാഗുകൾ സംഭരിക്കുന്നവർക്കെതിരായ നടപടികൾ കോടതി വിലക്കി. പ്ലാസ്റ്റിക് നിരോധനം കേന്ദ്രത്തിന്റെ അധികാരപരിധിയിൽ വരുന്നതാണെന്നും ചട്ടങ്ങൾ ഉണ്ടാക്കാൻ സംസ്ഥാനത്തിന് അധികാരമില്ലെന്നുമാണ് ഹർജിക്കാരുടെ വാദം. അധികാരമില്ലാത്ത കാര്യമാണ് സർക്കാർ ചെയ്തതെന്നും ഹർജിക്കാർ ആരോപിച്ചു. വാദം കണക്കിലെടുത്ത കോടതി ഹർജി പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുള്ള മറ്റ് ഹർജികൾക്കൊപ്പം പരിഗണിക്കാനായി മാറ്റി.
Read Also: കേരളത്തെ നോക്കൂ; പൗരത്വ നിയമത്തിനെതിരെ തമിഴ്‌നാട്ടിലും പ്രമേയം പാസാക്കണമെന്ന് സ്റ്റാലിന്‍
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ നിരോധനം നിലവിൽ വരും. പുതുവർഷത്തിൽ വലിയ മാറ്റത്തിന് ഒരുങ്ങുകയാണ് കേരളം. 2020 ജനുവരി ഒന്നു മുതൽ പ്ലാസ്റ്റിക് നിരോധനം നിലവിൽ വരുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന കവർ, പാത്രം, കുപ്പികൾ എന്നിവയുടെ ഉൽപ്പാദനവും വിതരണവും ഉപഭോഗവും തടയുന്നതാണു തീരുമാനം.
പ്ലാസ്റ്റിക് സഞ്ചികൾ, പ്ലാസ്റ്റിക് ഷീറ്റ്, റെസ്റ്റോറന്റുകളിലും ആഘോഷങ്ങളിലും വലിയ രീതിയിൽ ഉപയോഗിക്കപ്പെടുന്ന പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്, സ്പൂൺ, സ്ട്രോ, സ്റ്റെറർ, തെർമോക്കോൾ/സ്റ്റൈറോഫോം പ്ലേറ്റ്, കപ്പ്, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പ്, പ്ലേറ്റ് എന്നിവ നിരോധിച്ച പ്ലാസറ്റിക് ഉൽപ്പന്നങ്ങളിൽപ്പെടും.
Read Also: പുതുവർഷത്തിലെ പുതിയ വലിയ മാറ്റം; പ്ലാസ്റ്റിക് നിരോധനം ഇന്ന് അർധരാത്രി മുതൽ
ബാഗ്, ബൗൾ, നോൺ വൂവൺ ബാഗ്, പ്ലാസ്റ്റിക് പതാക, പ്ലാസ്റ്റിക് അലങ്കാരങ്ങൾ, പ്ലൗസ്റ്റിക് കുടിവെള്ള പൗച്ച്, ബ്രാൻഡ് ചെയ്യാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്, 500 മില്ലി ലീറ്ററിൽ താഴെയുള്ള കുടിവെള്ളക്കുപ്പികൾ, മാലിന്യം ശേഖരിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾ (ഗാർബേജ് ബാഗ്) ഫ്ലക്സ്, ബാനർ എന്നിവയ്ക്കും നിരോധനമുണ്ട്.