കോഴിക്കോട്: സ്വന്തം കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയ ജോളിക്ക് അവസാന നാളുകളില്‍ താന്‍ പിടിക്കപ്പെടുമെന്ന തോന്നല്‍ ഉണ്ടായിരുന്നു. 14 വര്‍ഷം കൊണ്ട് ആറ് പേരെ ആസൂത്രിതമായി കൊലപ്പെടുത്തിയ ജോളി വേറെയും ചിലരെ കൊല്ലാന്‍ ആലോചിച്ചിരുന്നു എന്ന അനുമാനത്തിലേക്ക് അന്വേഷണ സംഘം എത്തി. സ്വത്തിനു വേണ്ടിയായിരുന്നില്ല ജോളി എല്ലാ കൊലകളും ചെയ്തത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നത്.
കൂട്ട കൊലപാതകങ്ങളില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് ബോധ്യമായ ജോളി പിടിയിലാകാതിരിക്കാന്‍ ശ്രമങ്ങള്‍ നടത്തി. പലപ്പോഴും ജോളി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വച്ചത് ഇതിനു വേണ്ടിയാണ്. പൊലീസ് താനുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ടെന്ന് ജോളിക്ക് അറിയാമായിരുന്നു. ഫോണ്‍ വിവരങ്ങള്‍ പൊലീസ് ചോര്‍ത്തുന്നത് ഒഴിവാക്കാനായിരുന്നു പലപ്പോഴും ജോളി ഫോണ്‍ ഉപയോഗിക്കാതിരുന്നത്. തന്നെ അന്വേഷിച്ച് വീട്ടില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ആരെങ്കിലും വിളിച്ചാന്‍ തന്നെ അന്വേഷിക്കണ്ട എന്ന് ജോളി പറഞ്ഞിരുന്നതായും മൊഴികളുണ്ട്.
Read Also: ഒരു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് ഷാജുവിനൊപ്പം ജീവിക്കാൻ
തന്നെ വക വരുത്താന്‍ ജോളി ശ്രമിച്ചെന്ന് റോയിയുടെ സഹോദരി മൊഴി നല്‍കിയെന്ന് വ്യക്തമാക്കിയ എസ്‌പി ഇപ്പോള്‍ പിടിയിലായിരുന്നില്ല എങ്കില്‍ ഇനിയും കൂടുതല്‍ കൊലപാതകങ്ങള്‍ ജോളി നടത്തിയേക്കാമെന്ന സൂചന കൂടി നൽകി.
ഭർത്താവ് റോയിയുടെ മരണ ശേഷം ജോളി നടത്തിയ പല കാര്യങ്ങളുമാണ് ജോളിക്ക് തന്നെ വിനയായത്. സയനെെഡ് ഉള്ളിൽ ചെന്നാണ് റോയി മരിച്ചതെന്ന് അപ്പോൾ തന്നെ വ്യക്തമായിരുന്നു. ആശുപത്രിയിലെത്തിച്ച ശേഷമാണ് റോയ് മരിക്കുന്നത്. റോയിയുടെ മരണശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തു.
പോസ്റ്റുമോർട്ടത്തിനു ശേഷം സയനെെഡ് അകത്തു ചെന്നാണ് റോയിയുടെ മരണമെന്ന് പൊലീസിനും വ്യക്തമായി. എന്നാൽ, അതൊരു ആത്മഹത്യയാണ് എന്ന നിഗമനത്തിലേക്കാണ് പൊലീസ് എത്തിയത്. പിന്നീട് ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നതുമില്ല. അന്ന് പൊലീസ് ഫയൽ ക്ലോസ് ചെയ്യുകയായിരുന്നു.
സയനെെഡ് കഴിച്ചാണ് റോയ് മരിച്ചത് എന്ന് പൊലീസിനടക്കം ബോധ്യപ്പെട്ടിട്ടും ജോളി ബന്ധുക്കൾക്കിടയിലും നാട്ടുകാർക്കിടയിലും പ്രചരിപ്പിച്ചത് ഭർത്താവ് മരിച്ചത് ഹൃദയാഘാതത്തെ തുടർന്നാണ് എന്ന രീതിയിലാണ്. വർഷങ്ങൾക്ക് ശേഷം കേസ് പിന്നെയും ചർച്ചയായപ്പോഴാണ് റോയിയുടെ ബന്ധുക്കളിൽ പലരും റോയി മരിച്ചത് സയനെെഡ് അകത്തു ചെന്നാണ് എന്ന കാര്യം അറിയുന്നത്. ഹൃദയാഘാതത്തെ തുടർന്നാണ് ഭർത്താവ് മരിച്ചതെന്ന ജോളിയുടെ പ്രചരണം പലരും വിശ്വസിക്കുകയും ചെയ്തു.
Read Also:കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പര. വ്യത്യസ്ത കാലയളവിൽ ജോളി കൊല നടത്തിയത് ഇങ്ങനെ:
സയനെെഡ് അകത്തു ചെന്നാണ് ഭർത്താവ് മരിച്ചതെന്ന കാര്യം പല സംശയങ്ങൾക്കും കാരണമാകുമെന്ന് തോന്നിയപ്പോഴാണ് ജോളി അത് മറച്ചുവച്ചത്. സയനൈഡ് കഴിച്ചുള്ള ആത്മഹത്യയെന്ന് നാട്ടില്‍ അറിഞ്ഞാല്‍ സംശയമുണ്ടാകാനുള്ള സാധ്യത തിരിച്ചറിഞ്ഞാണ് ഹൃദയാഘാതമെന്ന് ജോളി പ്രചരിപ്പിച്ചതെന്നാണ് നിഗമനം.
ജോളി വ്യാജ പ്രചാരണം നടത്തിയെന്ന് ബോധ്യമായ പൊലീസ് കൂടുതൽ അന്വേഷണത്തിലേക്ക് കടന്നു. ക്ലോസ് ചെയ്ത ഫയലിൽ വീണ്ടും അന്വേഷണം തുടങ്ങി. അപ്പോഴാണ് വീട്ടിലെ മറ്റ് അഞ്ച് പേരും സമാന സാഹചര്യത്തിലാണ് മരിച്ചതെന്ന വസ്‌തുത പൊലീസിനും മനസിലാകുന്നത്. ആ അന്വേഷണമാണ് ജോളിയിലേക്ക് എത്തിയത്. റോയിയുടെ മരണശേഷം പൊലീസ് സയനെെഡ് വന്ന വഴി അന്വേഷിച്ചിരുന്നെങ്കിൽ ഒരുപക്ഷേ, അതിനുശേഷമുണ്ടായ മൂന്ന് മരണങ്ങളും സംഭവിക്കില്ലായിരുന്നു.
റോയിയുടെ കൊലപാതക കേസില്‍ മാത്രമാണ് ഇപ്പോള്‍ ജോളിയെ അറസ്റ്റു ചെയ്തിരിക്കുന്നത്. മറ്റ് കേസുകളില്‍ അന്വേഷണം തുടരുകയാണ്. എല്ലാ മരണങ്ങളും സമാന സ്വഭാവമുള്ളതായിരുന്നു. എല്ലാ മരണങ്ങളും നടക്കുന്ന സമയത്ത് ജോളിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഇതാണ് സംശയങ്ങള്‍ക്ക് തുടക്കം കുറിച്ചത്.