തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നൽകാനുള്ള തീരുമാനത്തെ വിമർശിച്ച് സ്ഥാനമൊഴിഞ്ഞ എംപി പിജെ. കുര്യൻ. കോണ്‍ഗ്രസ് ജയിക്കുമെന്നുറപ്പുള്ള രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നൽകിയത് ഉമ്മൻ ചാണ്ടിയുടെ ബുദ്ധിയാണെന്നു കുര്യൻ കുറ്റപ്പെടുത്തി. ആങ്ങള ചത്താലും നാത്തുന്റെ കണ്ണിൽനിന്നു ചോര കാണണമെന്നാണ് ചിലരുടെ ആഗ്രഹമെന്നും കുര്യൻ പരിഹസിച്ചു. കെഎം മാണിക്ക് ലോട്ടറിയടിച്ച തീരുമാനമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കേരളാ കോണ്‍ഗ്രസിനു മുന്നിൽ കോണ്‍ഗ്രസ് അറിഞ്ഞുകൊണ്ടു തോറ്റുകൊടുക്കുകയായിരുന്നു. ഇതു മനസിലാക്കിയ സാഹചര്യത്തിലാണു തനിക്ക് സീറ്റില്ലെങ്കിലും പാർട്ടിക്കു തന്നെ സീറ്റുവേണമെന്ന് പറഞ്ഞത്. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണിൽ നിന്ന് ചോര കാണണമെന്നാണ് ചിലരുടെ ആഗ്രഹം’, കുര്യൻ പറഞ്ഞു.
മുസ്ലിം ലീഗിന്റെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് സീറ്റ് കേരളാ കോൺഗ്രസിന് വിട്ടുനൽകാൻ തയ്യാറാണെന്ന് എ.ഐ.സി.സി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ അറിയിക്കാൻ സംസ്ഥാന കോൺഗ്രസ് നേതാക്കൾ തീരുമാനിച്ചത്.
മാണിയേയും കൂട്ടരെയും മുന്നണിയിലേക്ക് മടക്കിക്കൊണ്ടു വരേണ്ടത് അത്യാവശ്യമാണെന്നും അതിന് കോൺഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്നും മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി നിലപാടെടുത്തു. കേരളാ കോൺഗ്രസും ലീഗും വിട്ടുവീഴ്ചകൾക്ക് തയാറാകാതെ നിലപാടിലുറച്ച് നിന്നതോടെ കോൺഗ്രസ് നേതൃത്വത്തിന് വഴങ്ങേണ്ടി വന്നെന്നാണ് ഡൽഹിയിൽ നിന്നും ലഭിക്കുന്ന വിവരം.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.