കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയില്ലെന്ന് പി.ജെ ജോസഫ്. ജോസ് ടോം പുലിക്കുന്നേലിന്റെ നാമനിർദ്ദേശ പത്രികയിൽ ഒപ്പുവയ്ക്കില്ലെന്ന് പി.ജെ ജോസഫ്. ജോസ് ടോം വേണമെങ്കിൽ സ്വതന്ത്രനായി മത്സരിക്കട്ടെയെന്നും എന്നാൽ പ്രചാരണത്തിനായി താൻ ഇറങ്ങുമെന്നും പി.ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ് മുന്നണിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് ജോസഫ് കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. യുഡിഎഫ് പ്രചാരണത്തിനായി രംഗത്തിറങ്ങും. യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്തുണക്കുകയാണെന്നും ജോസഫ് പറഞ്ഞിരുന്നു. എന്നാൽ യുഡിഎഫ് സ്ഥാനാർത്ഥിയായല്ല, ജോസ് ടോം സ്വതന്ത്രനായി മത്സരിക്കേണ്ടി വരുമെന്നാണ് ഇപ്പോൾ പി.ജെ ജോസഫ് പറയുന്നത്.
Read More: വഴങ്ങി ജോസഫ്; യുഡിഎഫിനായി പ്രവര്‍ത്തിക്കും, ‘രണ്ടില’യില്‍ ആശങ്ക
ജോസ് ടോം തന്നോട് ചിഹ്നം ആവശ്യപ്പെട്ടിട്ടില്ലെന്നും, ജോസ് കെ.മാണിയാണ് പാർട്ടി ചെയർമാൻ എന്നാണ് ജോസ് ടോമിന്റെ വാദമെന്നും പിന്നെ തനിക്കെങ്ങനെയാണ് ചിഹ്നം അനുവദിക്കാനാകുക എന്നും പി.ജെ ജോസഫ് പറഞ്ഞു.
അതേസമയം, രണ്ടില ചിഹ്നത്തിൽ ആശങ്ക നിലനിൽക്കുകയാണ്. കോടതിയിൽ കേസ് നടക്കുന്നതിനാൽ രണ്ടില ചിഹ്നത്തിന് സാങ്കേതിക പ്രശ്നമുണ്ടെന്നാണ് നേതാക്കൾ പറയുന്നത്. രണ്ടില ചിഹ്നത്തിലേ യുഡിഎഫ് മത്സരിക്കൂ എന്ന നിർബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചിഹ്നത്തിൽ ആശങ്ക നിലനിൽക്കുന്നതായി ജോസ് കെ.മാണിയും സമ്മതിക്കുന്നു.
പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുമോ എന്ന ചോദ്യത്തിനു ‘വിജയത്തിനായി ശ്രമിക്കും’ എന്ന് മാത്രമാണ് പി.ജെ.ജോസഫ് നേരത്തെ മറുപടി നല്‍കിയത്. വിജയസാധ്യത നോക്കാതെയാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്ന് പി.ജെ.ജോസഫ് പറഞ്ഞു. ജോസ് ടോമിനെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനം അംഗീകരിക്കുമെന്നും എന്നാല്‍, വിജയസാധ്യത പരിഗണിക്കാതെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നതെന്നും പി.ജെ.ജോസഫ് പക്ഷം ആരോപിച്ചിരുന്നു.
ജോസ് കെ.മാണി പ്രഖ്യാപിച്ച സ്ഥാനാർഥിക്ക് രണ്ടില ചിഹ്നം നൽകാൻ പി.ജെ.ജോസഫ് തയ്യാറല്ല. അതിനാലാണ് ചിഹ്നം ഏതായാലും മത്സരിക്കുമെന്ന തരത്തിൽ യുഡിഎഫും നിലപാടെടുത്തത്. രണ്ടില ചിഹ്നത്തിലല്ലെങ്കിലും മത്സരിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥിയും പറഞ്ഞിരുന്നു.
ജോസ് കെ.മാണിയും പി.ജെ.ജോസഫും തമ്മിലുള്ള ഭിന്നത തിരഞ്ഞെടുപ്പിനെ ബാധിക്കില്ല എന്നാണ് കേരളാ കോൺഗ്രസ് കണക്കുകൂട്ടുന്നത്. യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. എൻഡിഎ സ്ഥാനാർഥിയെ കൂടി പ്രഖ്യാപിച്ചാൽ പാലാ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു വ്യക്തത ലഭിക്കും.