കൊച്ചി: പിറവം സെന്‌റ് മേരീസ് പള്ളിക്കുള്ളില്‍നിന്ന് യാക്കോബായ വിഭാഗത്തെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു. പള്ളിക്കുള്ളില്‍ തമ്പടിച്ചിരിക്കുന്ന മുഴുവന്‍ യാക്കോബായ പക്ഷക്കാരെയും അറസ്റ്റ് ചെയ്ത് നീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1.45നുള്ളില്‍ ഉത്തരവ് നടപ്പാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.
ഗേറ്റിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്ന പൊലീസ് പള്ളിക്കുള്ളിലുള്ള വൈദികര്‍ ഉള്‍പ്പെടെയുള്ളവരെ പുറത്തേക്കു കൊണ്ടുവന്നു. തുടര്‍ന്ന് പോലീസ് വാഹനത്തില്‍ മാറ്റുകയായിരുന്നു. മെത്രാപൊലിത്തമാരുൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
Also Read: മരട് ഫ്ളാറ്റ്: ഒഴിയേണ്ടി വരുന്ന കുടുംബങ്ങൾക്ക് താമസസൗകര്യം ഒരുക്കുമെന്ന് ജില്ലാ കലക്ടർ
പിറവം വലിയ പള്ളിയിൽ ഒഴിപ്പിക്കൽ നടപടി തുടരുകയാണന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
ഒഴിപ്പിക്കലിന് മുന്നു ദിവസത്തെ സമയം വേണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. നാളെ രാവിലെ 10.15ന് വിവര റിപോർട്ട് അറിയിക്കണം. പള്ളിയും പള്ളിപ്പരിസരത്തിന്റേയും നിയന്ത്രണം കളക്ടർ ഏറ്റെടുക്കണമെന്ന് കോടതി നിർദേശിച്ചു. റിപ്പോർട് നൽകാൻ ഒന്നേമുക്കാൽ വരെ സർക്കാർ സമയം തേടിയെങ്കിലും നിങ്ങൾ റിപ്പോര്ട് നൽകണമെന്നില്ല വാക്കാൽ പറഞാൽ മതിയെന്നും കോടതി വ്യക്തമാക്കി.
പൊലീസിനൊപ്പം പള്ളിയില്‍ പ്രവേശിപ്പിച്ച കലക്ടര്‍ എസ്.സുഹാസ് യാക്കോബായ വിഭാഗം വിശ്വാസികളുമായി സംസാരിച്ചു. ഹൈക്കോടതി ഉത്തരവുണ്ടായ സാഹചര്യത്തില്‍ വേറെ മാര്‍ഗമില്ലെന്നും സഹകരിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നായിരുന്നു അറസ്റ്റ്. നിയമപരമായ എല്ലാ കാര്യങ്ങളും ചെയ്തെന്നു കലക്ടര്‍ പറഞ്ഞു. പള്ളിയുടെ താക്കോൽ നാളെ ഹെെക്കോടതിക്കു കെെമാറും.
പള്ളിയുടെ ഗേറ്റ് പൂട്ടാൻ യാക്കോബായ പക്ഷത്തിന് എന്തധികാരമെന്നു കോടതി ചോദിച്ചിരുന്നു. വിശ്വാസികളെ തടയാൻ നിങ്ങൾക്ക് ആരാണ് അധികാരം നൽകിയത്? ആരെയും തടയാൻ നിങ്ങൾക്ക് അധികാരമില്ലെന്നും കോടതി പറഞ്ഞിരുന്നു.
Also Read: പിറവം പളളിക്കകത്തുളള മുഴുവൻ പേരെയും അറസ്റ്റ് ചെയ്യണം; കർശന നിലപാടുമായി ഹൈക്കോടതി
മറുപടിക്കു സാവകാശം തേടിയ യാക്കോബായ പക്ഷത്തിനു കോടതി അനുമതി നിഷേധിച്ചിരുന്നു. നിങ്ങളുടെ മറുപടി വേണ്ടെന്നു കോടതി പറഞ്ഞു. പിറവം പള്ളിയിൽ ആരാധനയ്ക്ക് തങ്ങൾക്കു പൊലീസ് സംരക്ഷണം നൽകണമെന്ന ഉത്തരവ് പാലിക്കപ്പെട്ടില്ലെന്നു ചൂണ്ടിക്കാട്ടി ഓർത്തഡോക്സ് പക്ഷം നൽകിയ ഹർജിയിലാണു ഹൈക്കോടതി കർശന നിലപാടെടുത്തത്.
പള്ളി ഏറ്റെടുത്ത് കൈമാറാൻ പൊലീസിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് പക്ഷത്തെ വികാരി ഫാ.സ്കറിയ വട്ടക്കാട്ടിൽ സമർപ്പിച്ച ഉപഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്. പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ട ജസ്റ്റിസ് എ.എം. ഷെഫീഖ് അധ്യക്ഷനായ ബഞ്ചാണു കേസ് പരിഗണിച്ചത്. ഉത്തരവ് നടപ്പാക്കുന്നില്ലെന്നും പൊലീസ് നിശബ്ദ കാഴ്ചക്കാരാണെന്നും ഓർത്തഡോക്സ് പക്ഷം ചൂണ്ടിക്കാട്ടി. സർക്കാർ യാക്കോബായ പക്ഷത്തെ സഹായിക്കുകയാണന്നും ഓർത്തഡോക്സ് പക്ഷം കോടതിയെ ബോധിപ്പിച്ചു.