/indian-express-malayalam/media/media_files/uploads/2020/11/Avala-Suneesh-1-1.jpg)
പേരാമ്പ്ര (കോഴിക്കോട്): വ്യാപക ശ്രദ്ധ നേടിയ കോഴിക്കോട് ആവളയിലെ പിങ്ക് വസന്തത്തിൽ മുന്നറിയിപ്പുമായി വിദഗ്‌ധർ. 'ചല്ലിപ്പായല്‍' എന്നു നാട്ടുകാര്‍ വിളിക്കുന്ന അധിനിവേശ സസ്യമായ 'മുള്ളന്‍പായല്‍' (Forked Fanwort) കൂട്ടത്തോടെ പൂവിട്ട കാഴ്ച അതിമനോഹരമാണെങ്കിലും ജലവൈവിധ്യത്തിനു വൻ ഭീഷണിയാണെന്നാണ് വിദഗ്‌ധർ പറയുന്നത്.
കോഴിക്കോട് ജില്ലയുടെ നെല്ലറയാണ് പേരാമ്പ്രയ്ക്കു സമീപം ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവളപ്പാണ്ടി. ഇവിടെ കുറ്റിയാട്ട് നട കുണ്ടൂര്‍മൂഴിത്തോട്ടിലാണ് കിലോമീറ്ററുകളോളം മുള്ളന്‍പായല്‍ പിങ്ക് നിറത്തിലുള്ള പൂക്കളുടെ നയനാന്ദകരമായ കാഴ്ച ഒരുക്കുന്നത്.
/indian-express-malayalam/media/media_files/uploads/2020/11/Avala-Suneesh-1.jpeg)
ഏതാനും ദിവസങ്ങളായി 'മുള്ളന്‍പായല്‍' പൂവിട്ടുനിൽക്കുന്നതു കാണാൻ ജില്ലയ്ക്കു പുറത്തുനിന്നു വരെ ജനങ്ങളുടെ ഒഴുക്കാണ് ആവളയിലേക്ക്. പിങ്ക് വസന്തം കാണാനെത്തുന്നവരിൽ പലരും മുള്ളന്‍പായലിന്റെ തണ്ടുകൾ ശേഖരിച്ചാണ് ശേഖരിച്ചാണു മടങ്ങുന്നത്. ഇത് അപകടരമായ സാഹചര്യമാണെന്നും മറ്റു സ്ഥലങ്ങളിലെ ജലാശയങ്ങൾക്കും ഭീഷണിയാകുമെന്നും വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു.
അവധി ദിവസമായതിനാല്‍ ഞായറാഴ്ചയായിരുന്നു ഏറ്റവും തിരക്ക്. കുടുംബങ്ങളായും അല്ലാതെയും ആളുകള്‍ എത്തിയപ്പോള്‍ ഗ്രാമം വാഹനങ്ങളാല്‍ നിറഞ്ഞു. കൊറോണക്കാലത്തെ തൊഴില്‍ പ്രതിസന്ധികള്‍ക്കിടയില്‍ അപ്രതീക്ഷിതമായി വന്നുചേര്‍ന്ന സാഹചര്യം ചിലര്‍ നേട്ടമാക്കി മാറ്റി. തണ്ണിമത്തന്‍ മുറിച്ചും ജ്യൂസാക്കിയും വിറ്റ് ഉത്സവപ്പറമ്പിലെന്നപോലെ അവര്‍ കച്ചവടം കൊഴുപ്പിച്ചു. ജനക്കൂട്ടത്തെ കണ്ട് ഹരം പിടിച്ച വിവിധ മുന്നണി സ്ഥാനാര്‍ഥികള്‍ വോട്ട് അഭ്യര്‍ഥിക്കാന്‍ തോട്ടിന്‍കരയില്‍ സ്ഥാനം പിടിച്ചു.
/indian-express-malayalam/media/media_files/uploads/2020/11/Pink-Flower-Avala-3-1.jpg)
വടക്ക്-തെക്ക് അമേരിക്കയില്‍നിന്നുള്ള കബോംബെസിയെ (Cabombaceae) ജലസസ്യ കുടുംബത്തില്‍പ്പെട്ട കബോംബ ഫര്‍ക്കേറ്റ (Cabomba Furcata), കബോംബ കരോളിനിയാന (Cabomba Caroliniana) ഇനങ്ങളാണ് ആവളയില്‍ കൂട്ടത്തോടെ പൂവിട്ടിരിക്കുന്നത്. ഇലകള്‍ മുള്ളുപോലെയുള്ളതിനാലാണ് ഇവയെ മുള്ളന്‍പായല്‍ എന്നു വിളിക്കുന്നത്. കബോംബ കരോളിനിയാന ഇനത്തില്‍ പെട്ടവയെയാണ് ആവളയില്‍ കൂടുതലായും കണ്ടതെന്ന് സസ്യനിരീക്ഷകനായ ഡോ. പി. ദിലീപ് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.
''ഈ അധിനിവേശ സസ്യം അക്വേറിയങ്ങളില്‍നിന്നാണ് പുറത്തെത്തിയത്. കൂട്ടത്തോടെ പൂവിട്ടുനില്‍ക്കുന്ന കാഴ്ച അതിമനോഹരമാണെങ്കിലും ഈ അധിനിവേശ ഇനങ്ങള്‍ പെരുകുന്നത് തദ്ദേശീയ ജലസസ്യങ്ങളെ നശിപ്പിക്കും. ഇവ, ആഫ്രിക്കന്‍ പായല്‍ പോലെ ദ്രുതഗതിയിലാണു പെരുകുക. കാണ്ഡത്തില്‍നിന്നും വിത്തില്‍നിന്നും ഇവ വളരും. ചെടിയുടെ ഒരു ചെറിയ കഷ്ണം മതി പ്രദേശമാകെ പടര്‍ന്നുപിടിക്കാന്‍,'' അദ്ദേഹം പറഞ്ഞു.
ആവളയില്‍ കഴിഞ്ഞവര്‍ഷവും മുള്ളന്‍ പായല്‍ പൂവിട്ടിരുന്നങ്കിലും ഇത്ര വ്യാപകമായിരുന്നില്ല. വെയില്‍കൊണ്ട് വിടരുന്നവയാണു മുള്ളന്‍പായല്‍ പൂക്കള്‍. രാവിലെ 11 മണിയോടെ വിരിഞ്ഞു തുടങ്ങുന്ന പൂക്കള്‍ വെയില്‍ ശക്തമാകുന്നതോടെ കൂടുതല്‍ സുന്ദരമാകും. വൈകിട്ട് നാലോടെ പൂക്കള്‍ കൂമ്പിത്തുടങ്ങും. മൂന്നു-നാല് ദിവസം ഈ തരത്തില്‍ പൂക്കള്‍ നിലനില്‍ക്കും.
/indian-express-malayalam/media/media_files/uploads/2020/11/Pink-Flower-2-1.jpg)
''ഇവ മുന്‍ വര്‍ഷങ്ങളിലും ആവളയില്‍ ഉണ്ടായിട്ടാവാമെങ്കിലും ഈ വര്‍ഷമായിരിക്കാം ഇത്രയും വ്യാപകമായത്. ഇതാണ് പൂക്കള്‍ ഇത്രയധികം നിറഞ്ഞ് മനോഹരമായ കാഴ്ച സമ്മാനിക്കുന്നത്. രണ്ട്, നാല്, എട്ട്, പതിനാറ് എന്നിങ്ങനെ ജ്യോമെട്രിക്കല്‍ രീതിയിലാണ് ഇവ പെരുകുക. കൊറോണക്കാലത്ത് ആളുകള്‍ തോട്ടിലിറങ്ങുന്നത് കുറഞ്ഞതു പായല്‍ നിറയാന്‍ കാരണമായിട്ടുണ്ടാകാം. ആള്‍പെരുമാറ്റമുള്ള ജലാജശയങ്ങളില്‍ ഇത്തരം ചെടികളുടെ സാന്നിധ്യം പൊതുവെ കുറവാണ്,'' ഡോ. ദിലീപ് പറഞ്ഞു.
ഈ ചെടിയുടെ സാന്നിധ്യം അല്‍പ്പാല്‍പ്പമായി വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ആവളയിലുണ്ടെന്ന് പ്രദേശവാസിയും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ എം കുഞ്ഞമ്മദ് പറഞ്ഞു.
''മുന്‍പൊക്കെ തോട്ടിലെ ഒഴുക്കില്‍ പായല്‍ ഒഴുകിപ്പോവുകയാണ് ചെയ്തിരുന്നത്. ഇപ്പോള്‍ തോട്ടില്‍ വെള്ളമൊഴുക്കില്ലാത്തതിനെത്തുടര്‍ന്നാണ് ഇവ പടര്‍ന്നുനില്‍ക്കുന്നത്. കൃഷി ഇറക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ അവസാനത്തോടെ തോട് തുറക്കുമ്പോള്‍ ഇവ പുഴയിലേക്ക് ഒഴുകിപ്പോകും. കരയ്ക്കു വാരിയിട്ടാല്‍ നശിച്ചുപോകുകയും ചെയ്യും,'' കൃഷിക്കാരന്‍ കൂടിയായ കുഞ്ഞമ്മദ് പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2020/11/Pink-Flower-Avala-1-1-1.jpg)
ഇന്നിപ്പോള്‍ ആവളയില്‍ കണ്ട ഈ അധിനിവേശ സസ്യം നാളെ കേരളത്തിലെ മുഴുവന്‍ ജലാശയങ്ങള്‍ക്കും ഭീഷണിയായി മാറാമെന്ന് പരിസ്ഥിതി സംരക്ഷണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിട്ട.പ്രഫ. ഇ. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
''ആഫ്രിക്കന്‍ പായലിനെയും കുളവാഴയെയും പോലെ പെട്ടെന്നു പടരുന്ന സസ്യമാണിത്. ഇത്തരം അധിനിവേശ സസ്യങ്ങള്‍ വ്യാപകമായി പടരുന്നത് തനത് സസ്യ, മത്സ്യ സമ്പത്തുകള്‍, തുമ്പിയിനങ്ങള്‍ തുടങ്ങിയ ജൈവവിധ്യത്തിനു വലിയ ഭീഷണിയാണ്. അതിമനോഹരമായ പൂവുള്ള കുളവാഴ ഗാര്‍ഡന്‍ പ്ലാന്റായാണു കൊണ്ടുവന്നത്. അത്തരത്തിലായിരിക്കും മുള്ളന്‍പായലും എത്തിയത്,'' അദ്ദേഹം പറഞ്ഞു.
''മനോഹരമായ പൂവ് കാണുമ്പോഴുണ്ടാകുന്ന കൗതുകം കുറച്ചുവര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ആപത്കരമായ സ്ഥിതിവിശേഷമാകാതിരിക്കാന്‍ ഇപ്പോള്‍ തന്നെ നടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട പഞ്ചായത്ത് മുന്‍കൈ എടുക്കണം. ഇവ മറ്റു പഞ്ചായത്തുകളില്‍ ഉണ്ടോയെന്ന പഠനവും നടത്തണം. തുടര്‍ന്ന് ഇത്തരം സ്ഥലങ്ങള്‍ കണ്ടെയ്ന്‍മെന്റ സോണായി പ്രഖ്യാപിച്ച് അധിനിവേശ സസ്യം കൂടുതല്‍ ഇടങ്ങളിലേക്ക് പടരാതിരിക്കാനുള്ള നടപടി സ്വീകരിക്കണം. കുളവാഴയെ നശിപ്പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന അനുഭവം നമുക്ക് മുന്നിലുണ്ട്. ഇതിന്റെ അനന്തരഫലമെന്നത് കളനശിപ്പിക്കാന്‍ ഒരുഭാഗത്ത് കോടികള്‍ ചെലവഴിക്കുമ്പോള്‍ മറുഭാഗത്ത് ജൈവവിധ്യം ഇല്ലാതാകുന്നുവെന്നതാണ്,'' കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ പൂവിടുന്ന കബോംബ സസ്യങ്ങളെ ആദ്യഘട്ടങ്ങളില്‍ ആമ്പല്‍, താമര കുടുംബത്തിലാണ് സസ്യശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുത്തിയിരുന്നത്. പിന്നീടാണ് ഇവയെ മറ്റൊരു കുടുംബമായി പരിഗണിച്ചത്. ഈ സസ്യങ്ങള്‍ തൃപ്പൂണിത്തുറ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ തെക്കന്‍ മേഖലകളില്‍ നേരത്തെ പൂവിട്ടിരുന്നു. എന്നാല്‍ ഇത്ര വ്യാപകമായി പൂവിട്ടുകാണുന്നത് കേരളത്തില്‍ ആദ്യമാണെന്ന് ഡോ. ദിലീപ് പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2020/11/Pink-Flower-2-2.jpg)
നമ്മുടെ ജല ആവാസ വ്യവസ്ഥയ്ക്കു ദോഷമുണ്ടാക്കുന്ന ചെടിയാണ് കബോംബയെന്ന് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (കെഎഫ്ആര്‍ഐ) സീനിയര്‍ സയന്റിസ്റ്റ് ഡോ.പി. സുജനപാല്‍ പറഞ്ഞു.
''പൂക്കൾ പരന്നുകിടക്കുന്നതു കാണാന്‍ ഭംഗിയുള്ളതാണെങ്കിലും മറ്റെല്ലാ വശങ്ങളും പരിശോധിക്കുമ്പോൾ ഈ ചെടി നമ്മുടെ ജലജൈവ വൈവിധ്യത്തിനു ഭീഷണിയാണ്. ഈ സസ്യം നേരത്തെ തന്നെ നമ്മുടെ ജലാശയങ്ങളിലുണ്ടെങ്കിലും കഴിഞ്ഞ 10 വര്‍ഷത്തിനുള്ളിലാണ് ഇത്ര വ്യാപകമായികണ്ടുതുടങ്ങിയത്. തണ്ണീര്‍ത്തടങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍ ഇവയുടെ വളര്‍ച്ചയ്ക്ക് അനുകൂല ഘടകമാവുന്നുണ്ടാവും. കാണ്ഡത്തില്‍നിന്നു വളരാന്‍ കഴിവുള്ള സസ്യമായതിനാൽ വലിയ രീതിയില്‍ പടര്‍ന്നാല്‍ ഭാവിയില്‍ കൃഷി ബുദ്ധിമുട്ടിലാവും. ഇവ എടുത്തുമാറ്റാന്‍ വലിയ തുക ചെലവഴിക്കേണ്ടിയും വരും. പൂവിടുന്നതിനു മുന്‍പ് തന്നെ ചെടികള്‍ ജലാശയങ്ങളില്‍നിന്ന് എടുത്തുമാറ്റി നശിപ്പിക്കുകയാണു വേണ്ടത്,'' ഡോ. സുജനപാല്‍ പറഞ്ഞു.
മഴക്കാലത്ത് സമീപത്തെ ഗുളികപ്പുഴയിൽനിന്ന് വെള്ളംകയറുന്നതോടെ ആവളപ്പാണ്ടിയും തോടും നിറഞ്ഞുകവിയും. അത്തരം സാഹചര്യങ്ങളിൽ മുള്ളൻപായൽ വയലുകളിലേക്കു വ്യാപിക്കാനുള്ള സാധ്യതയേറെയാണ്.
2500 ഏക്കര്‍ വരുന്നതാണ് ആവളപ്പാണ്ടിയെന്ന പാടശേഖരം. ആഫ്രിക്കൻ പായൽ നിറഞ്ഞ് കൃഷി നഷ്ടത്തിലായതോടെ 35 വര്‍ഷമായി കൃഷിചെയ്യാതെ കിടക്കുകയായിരുന്നു ഇവിടുത്തെ ഭൂരിഭാഗം വലയലുകളും. 2017ല്‍ ജനകീയ ഇടപെടലിലൂടെ 5000 പേരുടെ മനുഷ്യാധ്വാനം ചെലവഴിച്ചാണ് പാടശേഖരങ്ങള്‍ കൃഷിയോഗ്യമാക്കിയത്. തുടര്‍ന്ന് 1400 ഏക്കറിലേക്കു നെല്‍ കൃഷി വ്യാപിപ്പിക്കാന്‍ കഴിഞ്ഞു. എന്നിട്ടും മാണിക്കോത്ത് കടവ്, കുറൂരക്കടവ് ഭാഗങ്ങളിൽ ഹെക്ടർ കണക്കിന് വയൽ കൃഷി ചെയ്യാതെ കിടക്കുകയാണ്.
വര്‍ഷത്തില്‍ ഭൂരിഭാഗം സമയവും വെള്ളം നിറഞ്ഞുകിടക്കുന്ന വയലുകളായതിനാല്‍ ഡിസംബറില്‍ തുടങ്ങുന്ന പുഞ്ചക്കൃഷി മാത്രാണ് ഇവിടെ ചെയ്യുന്നത്.
പിങ്ക് വസന്തത്തില്‍ മുങ്ങി ഒരു ഗ്രാമം; അപൂർവ കാഴ്ചയൊരുക്കുന്നത് അപകടകാരിയായ അധിനിവേശ സസ്യം. https://t.co/9wLeRuFqXKpic.twitter.com/eqdvbcw7da
— IE Malayalam (@IeMalayalam) November 24, 2020
ആവളയിലെ തോട്ടില്‍ മുള്ളന്‍പായല്‍ നേരത്തെ തന്നെ ഉണ്ടായിരുന്നതായും ഓരോ വര്‍ഷവും ഇവയുടെ വ്യാപനം കൂടുകയാണെന്നും ചെറുവണ്ണൂര്‍ കൃഷി ഓഫീസര്‍ മുഹമ്മദ് അനീസ് പറഞ്ഞു. 1976ല്‍ പൂവിട്ടിരുന്നതായാണ് കര്‍ഷകരില്‍നിന്നുള്ള വിവരമെന്നും പറഞ്ഞു.
''വെള്ളത്തിന്റെ ഒഴുക്കുകുറയ്ക്കുവെന്നതാണ് ഈ ചെടികൊണ്ടുള്ള പ്രധാനപ്രശ്‌നമായി കര്‍ഷകര്‍ പറയുന്നത്. വയലുകളിലേക്കു വെള്ളം ലഭിക്കുന്ന തോട് ഓരോ വര്‍ഷവും കൃഷി ഇറക്കുന്നതിനു മുന്‍പ് കര്‍ഷകര്‍ വൃത്തിയാക്കും. ആ സമയത്ത് പായല്‍ മുഴുവന്‍ വാരി കരയ്ക്കിടുന്നതിനാലാവാം നേരത്തെ വ്യാപനം കാര്യമായി നടക്കാതിരുന്നത്. കഴിഞ്ഞവര്‍ഷം തോട് വൃത്തിയാക്കിയിരുന്നില്ല. അതുകൊണ്ടായിരിക്കാം ഇത്ര വ്യാപനമുണ്ടായത്. പായലിന്റെ സാന്നിധ്യം വയലില്‍ കാര്യമായിട്ടില്ല,'' മുഹമ്മദ് അനീസ് പറഞ്ഞു.
പേരാമ്പ്രയില്‍നിന്ന് ചാനിയം കടവ് വഴി വടകരയ്ക്കു പോകുമ്പോള്‍ നാലുകിലോ മീറ്റര്‍ പിന്നിടുന്നതോടെ പന്നി മുക്ക് എത്തും. അവിടെനിന്ന് ആവളയിലേക്കുള്ള റോഡില്‍ അര കിലോ മീറ്റര്‍ കഴിഞ്ഞാല്‍ മുള്ളൻപായൽ പൂവിട്ടുനിൽക്കുന്ന കുറ്റിയാട്ട് നട എത്തുകയായി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.