തിരുവനന്തപുരം: വിവാദമുണ്ടാക്കി എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും തടയുക എന്ന കോണ്‍ഗ്രസ് തന്ത്രവും ഭരിക്കാനുവദിക്കാതെ എങ്ങനെയെല്ലാം ഇടങ്കോലിട്ടു തടസ്സമുണ്ടാക്കാനാവും എന്ന ബിജെപി തന്ത്രവും പരസ്പരം യോജിച്ചു നീങ്ങുന്ന കാഴ്ചയാണ് കേരളത്തില്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങള്‍ക്ക് എല്‍ഡിഎഫില്‍ പ്രതീക്ഷയുണ്ട്. എല്‍ഡിഎഫിന്റെ കാര്യക്ഷമതയുള്ള ഭരണം തുടര്‍ന്നാല്‍ വിസ്മയകരമായ വികസനത്തിലേക്കു കേരളം ഉയരും എന്നതും ജനങ്ങള്‍ കാണുന്നു. ഇതറിയാത്തവരല്ല കോണ്‍ഗ്രസും ബിജെപിയും. അറിയുന്നതുകൊണ്ടുതന്നെ ഒറ്റക്കും കൂട്ടായും ഇതിനെ തടയാന്‍ ഇടപെടുകയാണ് ഇരുകൂട്ടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നല്ല നേട്ടങ്ങളെ അട്ടിമറിക്കാന്‍ വലതുപക്ഷ ശക്തികള്‍ വല്ലാതെ ശ്രമിക്കുന്നു എന്നതാണ് കേരളത്തിന്റെ ദുരനുഭവം. 1957-59 ഘട്ടത്തില്‍ ഭൂപരിഷ്‌ക്കരണത്തെ അട്ടിമറിക്കാന്‍ ഇവിടെ അവിശുദ്ധകൂട്ടുകെട്ടുകളുണ്ടായി. ഇപ്പോള്‍ വികസനത്തെ അട്ടിമറിക്കാന്‍ സമാനമായ അവിശുദ്ധക്കൂട്ടുകെട്ട് ഇവിടെ ഉണ്ടാവുകയാണ്. ഭൂപരിഷ്‌കരണമുണ്ടായാല്‍ കേരളത്തിന്റെ സാമൂഹിക ബന്ധങ്ങള്‍ പുരോഗമനപരമായി മാറിപ്പോകും എന്ന ആശങ്കയാണ് അന്ന് വലതുപക്ഷ കക്ഷികളെ ഒരുമിപ്പിച്ചതെങ്കില്‍ കെ-റയില്‍ അടക്കമുള്ള വികസന പദ്ധതികളുണ്ടായാല്‍ തങ്ങള്‍ക്കു കളിക്കാന്‍ ഒരു കളവും അവശേഷിക്കില്ല എന്ന ഉത്കണ്ഠയാണ് എല്ലാ വലതുപക്ഷ ശക്തികളെയും ഒരുമിപ്പിക്കുന്നത്.
ഈ അവിശുദ്ധ യോജിപ്പിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കെ-റയിലിനെതിരെ സംസ്ഥാനത്തെമ്പാടുമായി നൂറു ജനകീയ സദസ്സുകള്‍ കെപിസിസി സംഘടിപ്പിക്കുന്നത്. ഇതില്‍ ഇ.ശ്രീധരന്‍ അടക്കമുള്ളവരെ പങ്കെടുപ്പിക്കുമെന്നാണ് കെപിസിസി പ്രഖ്യാപിച്ചിട്ടുള്ളത്. ആരാ ഇ ശ്രീധരന്‍? നിയമസഭ തിരഞ്ഞെടുപ്പോടെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നയാള്‍. കേരളത്തിന്റെ പൊതു താല്പര്യങ്ങള്‍ക്കെതിരെ കേന്ദ്രത്തിലേക്കു ബിജെപി നിവേദക സംഘത്തെ നയിച്ചയാള്‍! ആ ഇ.ശ്രീധരനാണ് കോണ്‍ഗ്രസിന്റെ കണ്ണില്‍ അവര്‍ക്ക് കൂട്ടുപിടിക്കാന്‍ പറ്റിയ ഏറ്റവും യോഗ്യന്‍! അദ്ദേഹത്തെപ്പോലുള്ളവരുമായി ചേര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിനെതിരായ സമരം നടത്താന്‍ കോണ്‍ഗ്രസ് നീങ്ങുന്നത്.
സംസ്ഥാന വികസനത്തിന് കക്ഷിരാഷ്ട്രീയത്തിന് അതീതമായി യോജിപ്പുണ്ടാകണമെന്ന് പ്രസംഗിക്കും. എന്നാല്‍ കേരളത്തിന്റെ എല്ലാ വികസനത്തെയും തുരങ്കം വയ്ക്കുന്ന സമീപനമാണ് ഇവര്‍ തുടര്‍ന്നുവരുന്നത്. കേരളത്തിന്റെ പൊതുവായ ഏതെങ്കിലും ആവശ്യങ്ങള്‍ക്ക് വേണ്ടി ഈ സഭയില്‍ ശബ്ദമുയര്‍ത്താന്‍ തയ്യാറായിട്ടുണ്ടോ? 18 എംപിമാര്‍ ലോകസഭയില്‍ യുഡിഎഫിന്റേതായി കേരളത്തെ പ്രതിനീധീകരിക്കുന്നുണ്ട്. അതില്‍ രാഹുല്‍ഗാന്ധിയും ഉള്‍പ്പെടും. കേരളത്തിന്റെ ഏതെങ്കിലും ആവശ്യത്തിന് വേണ്ടി അദ്ദേഹമോ അദ്ദേഹത്തിന്റെ കൂട്ടാളികളോ ലോക്‌സഭയില്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ടോ?
ജനങ്ങളോട് ഉത്തരവാദിത്വമുള്ള സര്‍ക്കാര്‍ പറയുന്നതു പ്രവര്‍ത്തിക്കുന്നതിലെയും, പ്രായോഗികമാക്കാന്‍ കഴിയാതെ വരുന്ന ഒറ്റപ്പെട്ട ചിലതില്‍ ജനങ്ങളെ കാരണം ബോധ്യപ്പെടുത്തുന്നതിലെയും, പ്രതിബദ്ധതയാര്‍ന്ന ജനകീയ ഭരണ സുതാര്യത ജനങ്ങള്‍ക്കനുഭവപ്പെട്ടു. അതുകൊണ്ടു തന്നെ ഈ ഭരണം തുടരണമെന്നു ജനങ്ങള്‍ നിശ്ചയിച്ചു. അങ്ങനെയാണ് ഭരണത്തുടര്‍ച്ച കേരളത്തിലുണ്ടായതെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നന്നായി അറിയാം. ആ വികാരത്തെ പ്രതിഫലിപ്പിക്കുന്ന നടപടികളേ ഈ സര്‍ക്കാരില്‍ നിന്ന് ഉണ്ടാവൂവെന്നും നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.