/indian-express-malayalam/media/media_files/uploads/2017/08/vijayan-3.jpg)
തിരുവനന്തപുരം: പൊതുവിൽ സന്തോഷത്തിൻ്റേതെന്ന് കരുതുന്ന ഈ വേളയിലും മനസിൽ വേദനിപ്പിക്കുന്ന മുഖമാണ് അഡ്വ.എംകെ ദാമോദരനെന്ന് പിണറായി വിജയൻ. അത്മാർപ്പണത്തോടുകൂടിി ബോധ്യപ്പെട്ട സത്യം മുൻനിർത്തി നീതിക്ക് വേണ്ടി പൊരുതുകയായിരുന്നു എംകെ ദാമോദരനെന്നും പിണറായി വിജയൻ.
"ആത്യന്തികമായി സത്യം തെളിയുമെന്ന് ഞാൻ മുൻപേ പറഞ്ഞിരുന്നു. ഓരോ ഘട്ടത്തിലും അനുകൂല വിധിയാണ് ലഭിച്ചത്. യുഡിഎഫ് കാലത്തെ വിജിലൻസ് അന്വേഷണത്തിൽ പ്രതിയാക്കാൻ വേണ്ട തെളിവില്ലെന്ന് കണ്ടെത്തി. എല്ലാ ഫയലും രേഖകളും പരിശോധിച്ച ശേഷം സിബിഐ തന്നെ കേസെടുക്കാൻ വേണ്ട യാതൊന്നും ഇതിലില്ലെന്ന് പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായി സിബിഐക്ക് മുകളിൽ വന്ന സമ്മർദ്ദത്തെ തുടർന്നാണ് കേസ് വന്നത്."
"വലിയ തോതിലുള്ള വേട്ടയാടലാണ് ആ ഘട്ടത്തിൽ ഉയർന്നത്. അന്ന് എന്നെ മുൻനിർത്തി സിപിഐഎം എന്ന പാർട്ടിയെ ആക്രമിക്കുകയായിരുന്നു." പിണറായി പറഞ്ഞു. "കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആദ്യഘട്ടത്തിൽ തന്നെ സിപിഎം കേന്ദ്രകമ്മിറ്റി വ്യക്തമാക്കിയിരുന്നു. സിബിഐ അന്വേഷണം മുന്നോട്ട് പോയപ്പോൾ അത് സത്യം തെളിയുന്നതിനുള്ള അവസരമായിരുന്നു."
"കേരള ഹൈക്കോടതിയും തനിക്കെതിരായ ആരോപണങ്ങൾ തള്ളിയിരിക്കുകയാണ്. പിണറായി വിജയനെ സിബിഐ തിരഞ്ഞുപിടിച്ച് ബലിയാടാക്കിയെന്നാണ് ഹൈക്കോടതി ഇക്കാര്യത്തിൽ പറഞ്ഞത്. സിബിഐ പിണറായിയെ മനപ്പൂർവ്വം കുടുക്കാൻ ശ്രമിച്ചുവെന്നാണ് കോടതി പറഞ്ഞത്. ഇത്തരമൊരു കാര്യം സിബിഐ ചെയ്തതിന് പിന്നിൽ അവർക്ക് മുകളിൽ വന്ന രാഷ്ട്രീയ സമ്മർദ്ദമാണ് കാരണം", പിണറായി പറഞ്ഞു.
"കേസിൻ്റെ എല്ലാ ഘട്ടത്തിലും സത്യം തെളിഞ്ഞു. ജുഡീഷ്യറിയോട് എന്നും ആദരവോടെയാണ് താൻ പ്രവർത്തിച്ചത്. അവസാനം സത്യം കണ്ടെത്തുമെന്ന് തന്നെ താൻ വിശ്വസിച്ചിരുന്നു. അത് സത്യമായിരിക്കുന്നു. നേരത്തേ തന്നെ ജനങ്ങൾ സത്യം തെളിഞ്ഞിരുന്നു. ഞാൻ ജനവിധി തേടിയപ്പോൾ ഇത്തരമൊരു ആരോപണം സത്യമല്ലെന്ന് ജനങ്ങൾ വോട്ടിലൂടെ വ്യക്തമാക്കി", അദ്ദേഹം കൂട്ടിച്ചേർത്തു.
"രാഷ്ട്രീയ ഗൂഢാലോചനയുടെ കാര്യം ഹൈക്കോടതി കൃത്യമായി കണ്ടെത്തി പുറത്തുകൊണ്ടുവന്നതിലും സന്തോഷമുണ്ട്."
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.