എൽ ഡി എഫ് സർക്കാരിന്റെ രണ്ടാമൂഴത്തിൽ ആദ്യത്തെ തുടർ മന്ത്രിസ്ഥാനം ഉറപ്പിച്ചത് ജനതാദൾ എസ്സിലെ കെ.കൃഷ്ണൻ കുട്ടിയാണ്. നാൽപ്പത് വർഷത്തിന് ശേഷം ഇടതുമുന്നണിക്ക് ഒപ്പം മന്ത്രിസ്ഥാനത്തേക്ക് വരുന്ന കേരളാ കോൺഗ്രസ് (എം) നും ഒരു മന്ത്രിസ്ഥാനമുണ്ട്. കെ എം മാണിയുടെ മന്ത്രിസഭയിലെ പിന്തുടർച്ചാവകാശി റോഷി അഗസ്റ്റിൻ ആണ്. എൽ ഡി എഫ് സർക്കാരിന് ചരിത്ര തുടർച്ച ലഭിച്ച മന്ത്രിസഭയിൽ അപൂർവ്വതകൾ ആദ്യഘട്ടത്തിൽ തന്നെ ഘടകക്ഷികളിൽ നിന്നും വേറെയുമുണ്ട്. ഒറ്റകക്ഷികളിൽ മുന്നണിയുടെ ഘടകകക്ഷികളായ മിക്കവാറും എല്ലാവർക്കും മന്ത്രി സ്ഥാനം നൽകുന്നുണ്ട്. സി പി എമ്മും സി പി ഐ യും കൊണ്ട് മാത്രം ഭൂരിപക്ഷം മുന്നണിക്ക് ഉണ്ടെങ്കിലും ഒറ്റ സീറ്റുള്ള കക്ഷികൾക്കും മന്ത്രിസ്ഥാനം കൊടുക്കുക എന്നതാണ് തീരുമാനം.
എൽ ഡി എഫ് സർക്കാരിലെ മന്ത്രിമാരിൽ ചെറുകക്ഷികൾക്ക് എല്ലാം ഓരോ മന്ത്രി സ്ഥാനം വച്ച് നൽകാൻ എൽ ഡി എഫ് തീരുമാനമായി. ഇതിൽ മന്ത്രിസ്ഥാനം ലഭിക്കാതെ വരുന്നത് എൽ ജെ ഡിക്കും ആർ എസ് പി ( ലെനിനിസ്റ്റ്) നും മാത്രമാണ്.
Also Read: സിപി ഐയുടെ ചരിത്രം തിരുത്തി ചിഞ്ചുറാണി മന്ത്രി, രാജൻ, പ്രസാദ്, അനിൽ എന്നിവരും മന്ത്രിമാരാകും
27 വർഷത്തെ എൽ ഡി എഫ് സഹവാസത്തിന് ശേഷമാണ് ഐ എൻ എല്ലിന് മന്ത്രിസ്ഥാനം ലഭിക്കുന്നത്. അഹമ്മദ് ദേവർകോവിലാണ് ഐ എൻ എല്ലിന്റെ ഏക എം എൽ എ. ഏതാണ്ട് കാൽനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഐ എൻ എല്ലിന് മുന്നണി പ്രവേശനം ലഭിച്ചത്. അതിന് പിന്നാലെ വരുന്ന മന്ത്രിസഭയിൽ ഭാഗമാകുന്നുവെന്നതും ഐ എൻ എല്ലിനെ സംബന്ധിച്ച് വലിയ നേട്ടമാണ്.
കേരളാ കോൺഗ്രസ് (എം) മന്ത്രിസ്ഥാനം റോഷി അഗസ്റ്റിന് നൽകുമ്പോൾ പാർട്ടിക്ക് ലഭിച്ച ചീഫ് വിപ്പ് സ്ഥാനത്തേക്ക് എൻ. ജയരാജ് വരും. ജനാധിപത്യ കേരളാ കോൺഗ്രസിന് ലഭിച്ച ഏക എം എൽ എ തിരുവനന്തപുരം സെൻട്രലിൽ നിന്നും ജയിച്ച ആന്റണി രാജുവാണ്. രണ്ടാമുഴം എം എൽ എ ആകുന്ന ആന്റണി രാജുവിന് മന്ത്രിസ്ഥാനം ലഭിക്കും. കേരളാ കോൺഗ്രസ് (ബി)യുടെ എം എൽ എയായ കെ ബി ഗണേശ് കുമാറിന് ആദ്യ ഘട്ടത്തിൽ മന്ത്രിസ്ഥാനം ലഭിക്കില്ല. കോൺഗ്രസ് ( എസ്) ലെ രാമചന്ദ്രൻ കടന്നപ്പള്ളിയും ഇത്തവണ ആദ്യവട്ടം മന്ത്രിമാരുടെ പട്ടികയിൽ ഇല്ല. കഴിഞ്ഞ രണ്ട് എൽ ഡി എഫ് മന്ത്രിസഭയിലും കടന്നപ്പള്ളിക്ക് മന്ത്രിസ്ഥാനം ലഭിച്ചിരുന്നു.
മുഖ്യമന്ത്രി ഗവർണറെ കണ്ടു
പുതിയ മന്ത്രിസഭാ രൂപീകരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത് സംബന്ധിച്ച കത്ത് മുഖ്യമന്ത്രി ഗവർണർക്ക് കൈമാറി.