എറണാകുളം: ലാവലിൻ കേസിന്റെ പേരിൽ പിണറായി വിജയനെ സിബിഐ വേട്ടയാടുകയായിരുന്നുവെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ്. പിണറായി വിജയനെ സിബിഐ തിരഞ്ഞുപിടിച്ച് ബലിയാടാക്കുകയായിരുന്നുവെന്ന് ഹൈക്കോടതിയുടെ വിധിപ്രസ്താവനയിൽ പറയുന്നു. ഏഴാം പ്രതിയായി പിണറായി വിജയനടക്കം 3 പേർ കേസിൽ നിരപരാധികളാണെന്നും ഇവർ വിചാരണ നേരിടേണ്ടെന്നും ഹൈക്കോടതി നീരീക്ഷിച്ചു. 102 പേജുള്ള വിധിപ്രസ്താവനയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി. ഉബൈദ് പ്രഖ്യാപിച്ചത്.
ഉദ്യോഗസ്ഥ തലത്തിൽ മാത്രം നടന്ന ഗൂഢാലോചനയാണ് ഇതെന്നും ആർ.ശിവദാസ്, കസ്തൂരിരംഗ അയ്യർ, കെ.ജി രാജശേഖരൻ എന്നിവർ കേസിൽ പ്രതികളായി തുടരുമെന്ന് ഹൈക്കോടതി അറിയിച്ചു. മുൻ കെഎസ്ഇബി ഉദ്യോഗസ്ഥരാണ് മൂവരും. 2 മുതൽ 4 വരെയുള്ള പ്രതികളാണ് ഇവർ. എന്നാൽ ലാവലിൻകേസ് ക്രിമിനൽ കേസായി പരിഗണിക്കാനികില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
അഞ്ച് മാസം മുമ്പ് കേസിലെ വാദം പൂർത്തിയായിരുന്നു. ലാവലിൻ അഴിമതിക്കേസിൽ പിണറായി വിജയനുൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ സിബിഐ പ്രത്യേക കോടതി വിധിക്കെതിരെയാണ് സിബിഐ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകിയത്. പ്രതികൾക്കെതിരെ കുറ്റപത്രത്തിൽ നിരവധി തെളിവുകളും രേഖകളും ഉണ്ടെന്നും ഇത് ശരിയായി വിലയിരുത്താതെയാണ് കീഴ്ക്കോടതി പ്രതികളെ വിട്ടയച്ചതെന്നുമാണ് സിബിഐയുടെ വാദം.
സുപ്രീംകോടതി അഭിഭാഷകൻ ഹരീഷ് സാൽവെയാണ് കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനായി ഹൈക്കോടതിയിൽ ഹാജരായത്. പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിനു കാരണം. ഈ കരാർ ലാവ്ലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താൽപര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം. യുഡിഎഫിന്റെ കാലത്താണ് പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമ കരാർ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ.നായനാർ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.