/indian-express-malayalam/media/media_files/2025/12/24/pinarayi-vijayan-2025-12-24-19-16-47.jpg)
ചിത്രം: ഫേസ്ബുക്ക്
തിരുവനന്തപുരം: വെനിസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നടപടിയെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അട്ടിമറിക്കാനും ജനങ്ങളെ ഉപരോധത്തിലൂടെ ശ്വാസം മുട്ടിക്കാനും അമേരിക്ക തയ്യാറാകുന്നുവെന്നും നികൃഷ്ടമായ കടന്നുകയറ്റത്തിനും ഹൃദയശൂന്യതയ്ക്കുമെതിരെ ലോകമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികളുടെ ശബ്ദം ഉയരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഓരോ ദിവസവും ഇന്ത്യയേയും നമ്മുടെ പരാമാധികാരത്തെയും അപമാനിക്കുന്ന പ്രസ്താവനകൾ നടത്തുന്ന അമേരിക്കൻ പ്രസിഡന്റിനെതിരെ ഒന്നു പ്രതിഷേധിക്കാൻ പോലും കേന്ദ്ര സർക്കാരിന് സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയെന്ന് അവകാശപ്പെടുന്ന കോൺഗ്രസും അതേ വഴിയിലാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Also Read: പുതിയ ഉപരോധ ബില്ലിന് അനുമതി നൽകി ട്രംപ്; ഇന്ത്യയ്ക്ക് മേൽ 500 ശതമാനം തീരുവ ഭീഷണി
അമേരിക്കൻ സാമ്രാജ്യത്വം ലോകത്താകെ നടത്തുന്ന സൈനിക കടന്നുകയറ്റത്തിന്റെ ചരിത്രം മനുഷ്യക്കുരുതിയുടേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിയറ്റ്നാം മുതൽ ഇറാഖ് വരെയും സിറയ മുതൽ ലിബിയവരെയും ലാറ്റിനമേരിക്കയാകെ ആ രക്തം ചിതറിക്കിടക്കുന്നു. തങ്ങളുടെ സാമ്പത്തിക രാഷ്ട്രിയ താത്പര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷക്കണക്കിന് നിരപരാധികളെയാണ് അമേരിക്ക കൊന്നൊടുക്കിയത്. അധിനിവേശ താത്പര്യങ്ങൾക്കായി ആണവായുധങ്ങളും രാസായുധങ്ങളും വരെ പ്രയോഗിച്ചു.
ആ ക്രൂരത ജപ്പാനിലെയും വിയറ്റ്നാമിലെയും വരും തലമുറകളെ പോലും വേട്ടയാടുന്നതാണ്. ഇറാഖിലും സിറിയയിലും അമേരിക്ക വിതച്ച നാശം അത്തരം രാജ്യങ്ങളെ ദശാബ്ദങ്ങളോളം പിന്നോട്ടടിക്കുന്നു. ഇത് പശ്ചിമേഷ്യയിൽ ആകെ അസ്തിരത പടർത്തുന്നു. അന്താരാഷ്ട്ര നിയമങ്ങളെയും മനുഷ്യാവകാശങ്ങളെയും വെല്ലുവിളിച്ച് തങ്ങൾ ആഗ്രഹിക്കുന്ന ഭരണമാറ്റം അടിച്ചേൽപ്പിക്കാൻ രാഷ്ട്രങ്ങൾക്കുമേൽ അമേരിക്ക അതിക്രൂരമായ ആക്രമണങ്ങൾ നടത്താൻ മടിക്കുന്നില്ല. ഏറ്റവും ഒടുവിൽ വെനസ്വേലയിൽ കണ്ടതും ഇതുതന്നെയാണ്. ഇന്ന് വെനിസ്വേലയിൽ സംഭവിച്ചു. നാളെ മറ്റേതൊരു രാജ്യത്തും ഇതു സംഭവിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Also Read:ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ട്രംപ്: സൈനിക നീക്കവും തള്ളിക്കളയാനാവില്ലെന്ന് വൈറ്റ് ഹൗസ്
നമ്മളെ ഓരോരുത്തരെയും ആശങ്കപ്പെടുത്തേണ്ട വിഷയമാണിത്. പഹൽഗാമിൽ പാക്കിസ്ഥാനി ഭീകരർ ആക്രമണം നടത്തിയപ്പോൾ അതിനെതിരെ ശബ്ദമുയർത്താനും ഒപ്പം നിൽക്കാനും ഇന്ത്യ മറ്റു രാജ്യങ്ങളുടെ പിന്തുണ തേടി. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ലോകത്തിന്റെ ഐക്യദാർഢ്യം ഉറപ്പിക്കാനാണ് പ്രത്യേക പ്രതിനിധി സംഘങ്ങളെ ഇന്ത്യ വിദേശത്തേക്ക് അയച്ചത്. അന്ന് നാം ആഗ്രഹിച്ച അതേ പിന്തുണയ്ക്ക് ഇന്ന് വെനിസ്വേലയിലെ ജനങ്ങൾക്കും അവകാശമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Also Read: ആലപ്പുഴ തീരത്ത് കപ്പല്‍ മുങ്ങിയ സംഭവം; ഹൈക്കോടതിയിൽ 1227 കോടി കെട്ടിവച്ച് മെഡിറ്ററേനിയൻ കമ്പനി
മനുഷ്യ മനസാക്ഷിയെ അമ്പരപ്പിച്ച സാമ്രാജ്യത്വ നീക്കങ്ങൾക്കെതിരെ ഗൗരവത്തോടെ കാണുന്നതിനു പകരം നിസാരവത്കരിക്കാനും അമേരിക്കൻ വിധേയത്വം പ്രകടിപ്പിക്കാനുമുള്ള ത്വരയാണ് കേന്ദ്ര സർക്കാർ പ്രകടിപ്പിക്കുന്നത്. വിദേശ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ അമേരിക്കയുടെ പേരുപോലും പരാമർശിക്കപ്പെട്ടില്ല. ഡൊണാൾഡ് ട്രംപ് ഇറക്കുമതി തീരുവ വീണ്ടും വീണ്ടും ഉയർത്തുമെന്ന് ഇന്ത്യയെ ഭീഷണിപ്പെടുത്തുമ്പോൾ അതേ ട്രംപിന്റെ പേരിൽ ഒരു റോഡു തന്നെയുണ്ടാക്കാൻ മത്സരബുദ്ധി കാണിക്കുന്ന തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിനെയും നാം കാണുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read More: ശബരിമല സ്വർണക്കൊള്ള; ഡി മണിക്ക് ക്ലീൻ ചിറ്റ്, പങ്കില്ലെന്ന് അന്വേഷണ സംഘം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us