തിരുവനന്തപുരം: കേരളത്തിലെ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന് പ്രഖ്യാപിച്ചിരുന്ന സൂചനാ പണിമുടക്ക് മാറ്റിവച്ചു. വെള്ളിയാഴ്ചയായിരുന്നു (സെപ്തംബര്‍ 23) പണിമുടക്ക് നടത്താന്‍ നിശ്ചയിച്ചിരുന്നത്.
ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി ആർ അനിൽ പെട്രോളിയം കമ്പനികളുടേയും പെട്രോളിയം വ്യാപാരി സംഘടനകളുടേയും പ്രിതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം.
പെട്രോളിയം ഉത്പന്നങ്ങള്‍ തടസമില്ലാതെ ലഭ്യമാക്കുക, പരിചയസമ്പന്നരായ വിൽപ്പന ഉദ്യോഗസ്ഥരെ നിയമിക്കുക, വ്യാപാരികൾ ആവശ്യപ്പെടുന്ന പെട്രോളിയം ഉത്പന്നങ്ങള്‍ കമ്പനികൾ നല്കാൻ തയ്യാറാവുക, ഓരോ വ്യാപാരിക്കും ആവശ്യകത അനുസരിച്ച് മാത്രം ഉത്പന്നങ്ങള്‍ നല്‍കുക, ഫയർ, പൊല്യൂഷൻ ലൈസൻസ് കാലദൈർഘ്യം വർദ്ധിപ്പിക്കുക, പെട്രോളിയം വ്യാപാരികളോടുള്ള പെട്രോളിയം കമ്പനികളുടെ വിവേചനം അവസാനിപ്പിക്കുക എന്നിവയായിരുന്നു സമരക്കാരുടെ ആവശ്യം.
വ്യാപാരികൾ ഉന്നയിച്ച മുഴുവൻ വിഷയങ്ങളിലും പരിഹാരം കാണാൻ കമ്പനി പ്രതിനിധികൾ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ ധാരണയായി. ഇതോടെ പണിമുടക്ക് മാറ്റിയതായി പെട്രോളിയം വ്യാപാരി സംഘടനാ നേതാക്കൾ അറിയിക്കുകയായിരുന്നു.