കൽപറ്റ: സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ അപവാദ പ്രചാരണം നടത്തിയ മനന്തവാടി രൂപത പിആര്‍ഒ ആയ വൈദികനെ സഭയില്‍ നിന്ന് പുറത്താക്കണമെന്ന് വിശ്വാസികള്‍. കാത്തലിക് ലേമെന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടത്തിന് പരാതി നല്‍കി.
ബിഷപ് ഹൗസിലെത്തിയാണ് വിശ്വാസികള്‍ ഫാ.നോബിള്‍ തോമസ് പാറക്കലിനെതിരെ പരാതി നല്‍കിത്. തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് വീഡിയോ പ്രചരിപ്പിച്ച വിഷയത്തില്‍ മാനന്തവാടി രൂപതാ പിആര്‍ഒയും വൈദികനുമായ നോബിള്‍ പാറയ്ക്കലിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര പരാതി നല്‍കിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചതുവഴി ഫാ.നോബിള്‍ സ്ത്രീത്വത്തെ അപമാനിക്കുകയും തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയുമാണ് ചെയ്തതെന്ന് ലൂസി കളപ്പുര ആരോപിച്ചു.
Read More: സ്ത്രീത്വത്തെ അപമാനിച്ചു; ഫാദര്‍ നോബിളിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര പരാതി നല്‍കി
മഠത്തില്‍ സിസ്റ്റര്‍ ലൂസിയെ കാണാന്‍ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് നോബിള്‍ പാറയ്ക്കല്‍ അപവാദ പ്രചരണം നടത്തിയത്. കാണാന്‍ വരുന്നവരുടെ കൂട്ടത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരുടെ ഭാഗം വെട്ടിയൊഴിവാക്കിയാണ് വീഡിയോ പ്രചരിപ്പിച്ചത്. മഠത്തിലെ അടുക്കളവാതിലിലൂടെ പുരുഷന്‍മാരെ അകത്ത് പ്രവേശിപ്പിക്കുന്ന വീഡിയോയാണ് താന്‍ പങ്കുവയ്ക്കുന്നതെന്നും ഫാ. നോബിള്‍ പറയുന്നുണ്ട്. ഈ വീഡിയോയ്ക്കെതിരെയാണ് ലൂസി കളപ്പുര രംഗത്തുവന്നിരിക്കുന്നത്.
അതേസമയം, ജൂണ്‍ ഒന്നിന് സിസ്റ്റര്‍ ലൂസി കളപ്പുരയെ കാണാന്‍ എത്തിയ മാധ്യമസംഘത്തില്‍ ഒരു വനിതാ മാധ്യമപ്രവര്‍ത്തകയും ഉണ്ടായിരുന്നു. ഇക്കാര്യം ഫാ.നോബിള്‍ വീഡിയോയില്‍ പറയുന്നില്ല. വനിതാ മാധ്യമപ്രവര്‍ത്തകയായ ബിന്ദു മില്‍ട്ടണ്‍ തന്നെ താന്‍ ലൂസി കളപ്പുരയെ കാണാന്‍ എത്തിയ സംഘത്തിലുണ്ടായിരുന്ന കാര്യം വ്യക്തമാക്കുന്നു. വീഡിയോയില്‍ നിന്ന് വനിതാ മാധ്യമപ്രവര്‍ത്തക മഠത്തിലേക്ക് കയറുന്ന ഭാഗം ഒഴിവാക്കിയിട്ടുണ്ട്.