കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. കേസ് ഡയറിയും അനുബന്ധ രേഖകളും പരിശോധിക്കാതെയാണ് സിംഗിൾ ബഞ്ച് കേസ് സിബിഐക്ക് വിട്ടതെന്നാണ് അപ്പീലിൽ സർക്കാരിന്റെ പ്രധാന വാദം. ക്രൈം ബ്രാഞ്ച് അന്തിമ റിപ്പോർട്ട് സമർപ്പിച്ച കേസിൽ സർക്കാരിന്റെ വാദം വേണ്ടവിധം പരിഗണിക്കാതെയാണ് സിംഗിൾ ജഡ്ജി സിബിഐ
അന്വേഷണത്തിന് ഉത്തരവിട്ടതെന്നാണ് സർക്കാർ വാദം.
അന്തിമ റിപ്പോർട്ട് റദ്ദാക്കിയ സിംഗിൾ ബഞ്ച് പരിധിവിട്ടെന്നും വിചാരണക്കോടതിയെ പോലെ പെരുമാറിയെന്നും സർക്കാർ ആരോപിക്കുന്നു. അന്തിമ റിപ്പോർട്ട് വാദികൾ വിചാരണക്കോടതിയിൽ ചോദ്യം ചെയ്തിട്ടില്ലെന്നിരിക്കെ റിപ്പോർട്ട് റദ്ദാക്കിയ നടപടി നിയമപരമല്ലെന്നും സർക്കാർ ആരോപിക്കുന്നു.
Read Also: ഭാവമാറ്റത്തിന്റെ ഉദ്ദേശം മനസിലാകുന്നില്ല; ഹൈബിക്കെതിരേ സൗമിനി ജയിൻ
ക്രൈം ബ്രാഞ്ച് അന്വേഷണം ഫലപ്രദവും കൃത്യവുമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ബി.സുധീന്ദ്ര കുമാർ അന്വേഷണം സിബിഐക്ക് വിട്ടത്. പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നില്ല പകരം അവർ കീഴടങ്ങുകയായിരുന്നു. ആയുധങ്ങൾ യഥാസമയം കണ്ടെടുത്തില്ല. യഥാസമയം അറസ്റ്റുണ്ടായില്ല. ക്രൂരമായ കൊലപാതകത്തിൽ സിപിഎം നേതാക്കളുടെ പങ്ക് തള്ളിക്കളയാനാവില്ല. സത്യസന്ധവും സുതാര്യവുമായ അന്വേഷണവും വിചാരണയും നടക്കേണ്ടതുണ്ടെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികൾ ഭരണകക്ഷി അംഗങ്ങളും കൊല്ലപ്പെട്ടവർ കോൺഗ്രസുകാരുമാണ്. അന്വേഷണം അട്ടിമറിക്കാനുള്ള സാധ്യത ഉണ്ടെന്നും സിംഗിൾ ബഞ്ച് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. സിപിഎമ്മുകാർ പ്രതികളായ കേസ് ഭരണകക്ഷിയുടെ പൊലീസ് അന്വേഷിച്ചാൽ പ്രതികൾ രക്ഷപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റെയും മാതാപിതാക്കൾ സിബിഐ അനേഷണം ആവശ്യപ്പെട്ടത്.