തിരുവനന്തപുരം: പിഡിപി സംസ്ഥാന വൈസ് ചെയർമാൻ പൂന്തുറ സിറാജ് അന്തരിച്ചു. രോഗബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന അദ്ദേഹത്തെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ഈ മാസം ആദ്യം തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.
പിഡിപി ആക്ടിങ് ചെയർമാൻ ആയിരുന്ന പൂന്തുറ സിറാജ് തിരുവനന്തപുരം നഗരസഭയിൽ മൂന്ന് തവണ കൗൺസിലറായിരുന്നു. പിഡിപി ചെയര്മാന് അബ്ദുൽ നാസർ മഅ്ദനിയുടെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവാണ്.
രണ്ടു തവണ പിഡിപി സ്ഥാനാർത്ഥിയായും തവണ സ്വതന്ത്ര സ്ഥാനാർഥിയായുമാണ് സിറാജ് നഗരസഭയിലെത്തിയത്. 1995 ൽ മാണിക്യംവിളാകം വാർഡിൽ നിന്നും 2000 ൽ അമ്പലത്തറ വാർഡിൽ നിന്നും പിഡിപി സ്ഥാനാർഥിയായി മൽസരിച്ച് വിജയിച്ചു. 2005 ൽ പിഡിപിയിൽ നിന്ന് പുറത്താക്കപ്പെട്ട സമയത്ത് സ്വതന്ത്രനായി പുത്തൻപള്ളി വാർഡിൽ നിന്നും നഗരസഭയിലെത്തി.
പിന്നീട് പിഡിപിയിൽ തിരിച്ചെത്തിയ സിറാജ് ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പാർട്ടിവിടുകയും ഐഎന്‍എല്ലില്‍ ചേരുകയും ചെയ്തിരുന്നു. പിന്നീട് പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അബ്ദുൽ നാസർ മഅദനിക്ക് അദ്ദേസം കത്തു നൽകി തിരിച്ചെത്തുകയായിരുന്നു. പാർട്ടി വൈസ് ചെയർമാനായി അദ്ദേഹത്തെ പിഡിപി കേന്ദ്രകമ്മിറ്റിയുടെ നിര്‍ദേശപ്രകാരം നിയമിക്കുകും ചെയ്തിരുന്നു.