കോട്ടയം: മുസ്ലിങ്ങളെ കടുത്ത ഭാഷയില്‍ അധിക്ഷേപിക്കുന്ന സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ശബ്ദരേഖക്കെതിരേ താന്‍ കൊടുത്ത പരാതിയില്‍ അന്വേഷണം നടക്കുകയാണെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. അന്വേഷണം പൂർത്തിയാവുമ്പോൾ അതിന്റെ സത്യാവസ്ഥ എവർക്കും ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
‘പരിശുദ്ധ റമസാൻ മാസത്തിൽ ഖുറാനെ തൊട്ട് ആണയിട്ട് കള്ളം പറയുന്ന വ്യക്തികൾ ഇത് രാഷ്ട്രീയവൽക്കരിക്കാനും, സമൂഹത്തിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കുവാനും നേതൃത്വം കൊടുക്കുന്നു എന്ന് പറയുമ്പോൾ അവരുടെ ദുഷ്ടലാക്ക് എന്ത് എന്ന് ബോധ്യപ്പെടും. റമസാൻ മാസം ഈരാറ്റുപേട്ടയിൽ പൊതുയോഗം വച്ച് മനുഷ്യ മനസുകളെ തമ്മിലകറ്റുന്നതും പരസ്പരം സ്പർദ്ധയുണ്ടാക്കുന്നതും ശരിയല്ലാത്തത് കൊണ്ട് ചെറിയ പെരുന്നാളിന് ശേഷം വിശദമായി കാര്യങ്ങൾ ഞാൻ ഈരാറ്റുപേട്ടയിൽ പറയും,’ പി.സി.ജോര്‍ജ് വ്യക്തമാക്കി.
ഏഴു മിനിറ്റോളം നീളുന്ന ശബ്ദരേഖയിലേത് തന്റെ ശബ്ദമല്ലെന്ന് പി.സി.ജോര്‍ജ് കഴിഞ്ഞ ദിവസം വാദിച്ചിരുന്നു. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് അദ്ദേഹം പരാതി നല്കി. സെബാസ്റ്റ്യന്‍ എന്നു പരിചയപ്പെടുത്തിയ വ്യക്തിയുമായുള്ള ഫോണ്‍ സംഭാഷണമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. അത്തരത്തില്‍ ഒരു ഫോണ്‍ വന്നതായി പി.സി.ജോര്‍ജ് സമ്മതിക്കുന്നുണ്ടെങ്കിലും അവസാന ഭാഗത്തിലുള്ളത് കൂട്ടിച്ചേര്‍ത്തതാണെന്നാണ് അദ്ദേഹത്തിന്റെ വാദം.
ശബ്ദരേഖയിലെ മൂന്നു മിനിറ്റോളം വരുന്ന ഭാഗം തന്റേതാണ്. അതിന് ശേഷമുള്ള ശബ്ദത്തെ സംബന്ധിച്ച് അറിയില്ല. ഇക്കാര്യം വിശദമായി പരിശോധിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ഡിജിപിക്ക് നല്കിയ പരാതിയിലുള്ളത്. സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും പി.സി.ജോര്‍ജ് ആരോപിക്കുന്നു. കഴിഞ്ഞ ബുധനാഴ്ച മുതലാണ് സോഷ്യല്‍ മീഡിയയില്‍ പി.സി.ജോര്‍ജിന്റേതെന്ന പേരില്‍ ശബ്ദരേഖ പ്രചരിച്ചത്. രാഷ്ട്രീയവുമായി ബന്ധപ്പെട്ട സംഭാഷണത്തില്‍ തുടങ്ങി പിസിയുടെ ബിജെപി പ്രവേശനവും ചര്‍ച്ച ചെയ്ത ശേഷം മോദി പ്രധാനമന്ത്രിയാകില്ലെന്നും ചന്ദ്രബാബു നായിഡുവിനാണ് സാധ്യതയെന്നും വിളിച്ച വ്യക്തി പറയുന്നു. അതിനു പിന്നാലെയാണ് പിസി മുസ്ലിംകള്ക്കെതിരെ കടുത്ത അധിക്ഷേപം നടത്തിയത്.
ശ്രീലങ്കയിലെ ആക്രമണം വരെ അതില്‍ പ്രതിപാദിക്കുന്നു. ശബ്ദരേഖയുടെ അവസാന ഭാഗത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടുണ്ടെന്നാണ് പി.സി.ജോര്‍ജിന്റെ ആരോപണം. ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഓഡിയോ പ്രചരിച്ചതോടെ പി.സി.ജോര്‍ജിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. അദ്ദേഹത്തിന്റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടക്കുകയും കല്ലേറുണ്ടാകുകയും ചെയ്തു.
പി.സി.ജോര്‍ജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഈരാറ്റുപേട്ടയിൽ ഉണ്ടായ സംഭവങ്ങൾ ദുഃഖകരവും ദൗർഭാഗ്യകരവുമാണ്. അതിന് അടിസ്ഥാനമായി പറയപ്പെടുന്ന ശബ്ദരേഖയെ സംബന്ധിച്ച് ഞാൻ കൊടുത്ത പരാതിയിൽ നടക്കുന്ന അന്വേഷണം പൂർത്തിയാവുമ്പോൾ അതിന്റെ സത്യാവസ്ഥ എവർക്കും ബോധ്യപ്പെടും. എന്നാൽ ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാനും, സമൂഹത്തിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കുവാനും നേതൃത്വം കൊടുക്കുന്നവർ ആരാണെന്ന് ഇതിനോടകം നിങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധ റമസാൻ മാസത്തിൽ ഖുറാനെ തൊട്ട് ആണയിട്ട് കള്ളം പറയുന്ന വ്യക്തികൾ ഇതിന് നേതൃത്വം കൊടുക്കുന്നു എന്ന് പറയുമ്പോൾ അവരുടെ ദുഷ്ടലാക്ക് എന്ത് എന്ന് ബോധ്യപ്പെടും. റമസാൻ മാസം ഈരാറ്റുപേട്ടയിൽ പൊതുയോഗം വച്ച് മനുഷ്യ മനസുകളെ തമ്മിലകറ്റുന്നതും പരസ്പരം സ്പർദ്ധയുണ്ടാക്കുന്നതും ശരിയല്ലാത്തത് കൊണ്ട് ചെറിയ പെരുന്നാളിന് ശേഷം വിശദമായി കാര്യങ്ങൾ ഞാൻ ഈരാറ്റുപേട്ടയിൽ പറയും.