/indian-express-malayalam/media/media_files/uploads/2018/07/pc-george.jpg)
തൃശ്ശൂർ: ടോൾ ചോദിച്ചതിന് പാലിയേക്കര ടോൾ പ്ലാസയിൽ പി.സി.ജോർജ് എംഎൽഎയുടെ അതിക്രമം. എംഎൽഎയും സഹായികളും ചേർന്ന് വാഹനങ്ങൾ തടയുന്ന സ്റ്റോപ്പ് ബാരിയർ തകർത്തു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.
തൃശ്ശൂരിൽനിന്നും കൊച്ചിയിലേക്ക് വരികയായിരുന്നു എംഎൽഎ. ആഡംബര വാഹനത്തിലാണ് എംഎൽഎ വന്നത്. ഇതര സംസ്ഥാന ജോലിക്കാരായിരുന്നു ടോൾ പ്ലാസയിലുണ്ടായിരുന്നത്. ഇവർ എംഎൽഎയാണെന്ന് അറിയാതെ ടോൾ ചോദിച്ചു. ഇതിൽ പ്രകോപിതനായ പി.സി.ജോർജ് വാഹനത്തിൽനിന്നും ഇറങ്ങി സ്റ്റോപ് ബാരിയർ ഒടിച്ചു. പിന്നാലെ ഇദ്ദേഹത്തിന്റെ സഹായികൾ ചേർന്ന് സ്റ്റോപ് ബാരിയർ പൂർണമായും പൊട്ടിച്ചു.
Read More: കാന്റീൻ ജീവനക്കാരനെ കൈയ്യേറ്റം ചെയ്‌ത കേസ്; പി.സി.ജോർജിനെ പ്രതിയാക്കി കുറ്റപത്രം
ഇതിനുശേഷം എംഎൽഎയും സംഘവും കാർ ഓടിച്ച് പോയി. സംഭവത്തിൽ ടോൾ പ്ലാസ അധികൃതർ പുതുക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എംഎൽഎമാരെ ടോൾ പിരിവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പക്ഷേ, ഇതര സംസ്ഥാനക്കാരനായ ജീവനക്കാരന് എംഎൽഎയാണെന്ന് മനസ്സിലാകാത്തതുകൊണ്ടാണ് ടോൾ ചോദിച്ചതെന്ന് ടോൾ പ്ലാസ അധികൃതർ പറഞ്ഞു.
(വീഡിയോ കടപ്പാട്: പി.സി.ജോർജ്)
അതേസമയം, അതിക്രമത്തെ ന്യായീകരിക്കുകയാണ് പി.സി.ജോർജ് എംഎൽഎ ചെയ്തത്. ടോൾ പ്ലാസ അധികൃതർ മോശമായി പെരുമാറിയപ്പോഴാണ് പ്രതികരിച്ചത്. എംഎൽഎമാർ തന്നെ മാതൃകയാക്കണം. ഇനിയും ഇങ്ങനെ തന്നെ ചെയ്യുമെന്നാണ് പി.സി.ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.