തിരുവനന്തപുരം. ഷാരോണിനെ പല തവണ ജ്യൂസ് നല്കി കൊല്ലാന്‍ ശ്രമിച്ചിരുന്നതായി മുഖ്യപ്രതിയായ ഗ്രീഷ്മ. ജ്യൂസ് ചലഞ്ച് ഷാരോണിനെ കൊല്ലാനായി ആസൂത്രണം ചെയ്തതാണെന്നും ഗ്രീഷ്മ പറഞ്ഞതായാണ് വിവരം. ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങള്‍ ഗ്രീഷ്മ വെളിപ്പെടുത്തിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഗ്രീഷ്മയുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. ഗ്രീഷ്മയുടെ വീട്ടിലെത്തിച്ചായിരിക്കും തെളിവെടുപ്പ്. കഴിഞ്ഞ ദിവസം ഗ്രീഷ്മയുടെ അമ്മാവനുമായി നടത്തിയ തെളിവെടുപ്പില്‍ വിഷക്കുപ്പി കണ്ടെടുത്തിരുന്നു. വീടിന് സമീപമുള്ള പറമ്പില്‍ നിന്നായിരുന്നു വിഷക്കുപ്പി പൊലീസിന് ലഭിച്ചത്.
കഴിഞ്ഞ ദിവസം ഗ്രീഷ്മയുടെ വീടിന്റെ സീല്‍ ചെയ്ത വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയിരുന്നു. തെളിവ് നശിപ്പിക്കുന്നതിനായി ആരോ ചെയ്തതാണെന്നാണ് സംശയിക്കപ്പെടുന്നത്. തമിഴ്നാട് പൊലീസാണ് ഈ കേസ് അന്വേഷിക്കുന്നത്. വീടിനുള്ളില്‍ അജ്ഞാതന്‍ കയറിയതിന് പിന്നാലെ അന്വേഷണസംഘമെത്തി പരിശോധന നടത്തിയിരുന്നു.
ഷാരോണിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചത് ഡോക്ടറുടെ മൊഴിയാണ്. ഛര്‍ദിയില്‍ നീലകലര്‍ന്ന പച്ച നിറമുണ്ടായിരുന്നുവെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കാപിക് എന്ന കളനാശിനിയാണ് ഷാരോണിന്റെ ഉള്ളില്‍ച്ചെന്നതെന്ന് വ്യക്തമായത്. ഇതില്‍ കോപ്പര്‍ സള്‍ഫേറ്റ് സാന്നിധ്യമില്ലെന്നും എഡിജിപി എം.ആര്. അജിത്കുമാര്‍ പറഞ്ഞു.
ഒരുവര്‍ഷമായി ഷാരോണുമായി അടുപ്പമുണ്ടായിരുന്നുവെന്നും ഫെബ്രുവരിയില്‍ പിണങ്ങിയെന്നുമാണ് ഗ്രീഷ്മയുടെ മൊഴി. എന്നിട്ടും ഷാരോണ്‍ പിന്നാലെ വന്നതുകൊണ്ടാണ് വിളിച്ചുവരുത്തി വിഷം കൊടുത്തത്. കഷായത്തിന് കയ്പാണെന്ന് പറഞ്ഞപ്പോള്‍ ജ്യൂസും നല്കി. അപ്പോള്‍ തന്നെ ഷാരോണ്‍ ഛര്‍ദ്ദിക്കുകയായിരുന്നു. ഒരു സുഹൃത്തിനൊപ്പമാണ് ഷാരോണ്‍ ഗ്രീഷ്മയുടെ വീട്ടില്‍ ചെന്നത്.
മുമ്പും പലതവണ ഗ്രീഷ്മ നല്കിയ ജ്യൂസ് കുടിച്ച് ഷാരോണ്‍ ഛര്‍ദ്ദിച്ചെന്ന് ബന്ധുക്കള്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് ഗ്രീഷ്മ പോലീസിനോട് നിഷേധിച്ചിരുന്നു. നിലവില്‍ ഗ്രീഷ്മ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്. അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണു നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതിയാണ് ഗ്രീഷ്മയെ കസ്റ്റഡിയില്‍ വിട്ടത്.